എഞ്ചിൻ നിലച്ചു – ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി

മുനക്കകടവ് : ഇന്ന് പുലർച്ചെ മുനക്കകടവ് നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് യന്ത്ര തകരാറു മൂലം കടലില്‍ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന ഏഴു മത്സ്യത്തൊഴിലാളികളെ ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെൻറ് റെസ്ക്യൂ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. അറബിക്കടലില്‍ 18 നോട്ടിക്കല്‍ മൈല്‍ അകലെ ചേറ്റുവ അഴിമുഖത്തിന് വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് സംഭവം.

ചാവക്കാട് താലൂക്കിൽ മുനക്കകടവ് സ്വദേശി പൊന്നക്കാരൻ വീട്ടിൽ മുഹമ്മദാലി എന്നയാളുടെ ഉടമസ്ഥതയിലുള്ള അൽ നൂർ ബോട്ടാണൂ ഉൾക്കടലിൽ കുടുങ്ങിയത്.
ഉച്ചക്ക് 03.00 മണിയോടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ ഡോ.സീമ സി യുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് & വിജിലൻസ് വിങ് ഓഫീസർമാരായ ഷിനിൽകുമാർ ഇ ആർ, പ്രശാന്ത്കുമാർ വി എൻ, ഷൈബു വി എം, റസ്‌ക്യൂ ഗാര്‍ഡ്മാരായ ഷെഫീക്ക് ബി.എച്ച്, ഫസൽ, ബോട്ട് സ്രാങ്ക് റഷീദ് മുനക്കകടവ് എന്നിവരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ജില്ലയില്‍ രക്ഷാപ്രവര്‍നത്തിനായി ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ മുനക്കകടവിലും, അഴീക്കോടും, 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നതെന്നും തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തനൂരൻ പറഞ്ഞു.

Comments are closed.