മാലിന്യം വലിച്ചെറിയൽ: ബോധവൽക്കരണത്തിൽ ഫലമില്ല പിഴ ചുമത്തുമ്പോൾ ബോധം വരുന്നുണ്ട് – മന്ത്രി എം ബി രാജേഷ്

ചാവക്കാട് : ബോധവൽക്കരണം നടത്തിയിട്ട് ആരും മാലിന്യം വലിച്ചെറിയൽ നിർത്തിയിട്ടില്ല എന്നാൽ പിഴയടക്കുമ്പോൾ ബോധം വരുന്നുണ്ടെന്നു തദ്ദേശ സ്വയംഭരണ പാർലമെൻററികാര്യ എക്സസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ചാവക്കാട് നഗരസഭ മണത്തല പരപ്പിൽ താഴത്ത് ആരംഭിക്കുന്ന കേന്ദ്രീകൃത ജൈവമാലിന്യ സംസ്കരണ പ്ലാന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാതൊരു ദായദാക്ഷിണ്യവുമില്ലാത്ത പിഴ മാത്രമാണ് പരിഹാരം. അധ്യാപകർ, എഞ്ചിനീയർമാർ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള വിദ്യാസമ്പന്നരാണ് മാലിന്യം വലിച്ചെറിയുന്ന വരിൽ പിടിക്കപ്പെട്ടവരിൽ അധികവും. കഴിഞ്ഞ ഒരു വർഷം പിഴ ഇനത്തിൽ 5.77 കോടി രൂപയാണ് സർക്കാറിനു ലഭിച്ചത്.
വാട്സാപ്പ് വഴിയുള്ള പരാതിയിൽ ഇതിനകം 30 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത്
അറിയിക്കുന്നവർക്കുള്ള റിവാർഡ് പിഴയുടെ പത്തിലൊന്ന് എന്നത് നാലിലൊന്നാക്കി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. 9446700800 എന്ന നമ്പറിലേക്കാണ് പരാതി തെളിവ് സഹിതം വാട്സാപ്പ് ചെയ്യേണ്ടത്. നിരോധിത വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവുക യാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ശുചിത്വ അംബാസിഡർ പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി.
ചാവക്കാട് നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.പി റിഷ്‌മ റിപ്പോർട്ട് അവതരണം നടത്തി. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹിന സലിം, അബ്ദുൾ റഷീദ്. പി.എസ്, ബുഷറ ലത്തീഫ്, അഡ്വ. എ.വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർ എം.ആർ രാധാകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും ചാവക്കാട് നഗരസഭ സെക്രട്ടറി എം.എസ് ആകാശ് നന്ദിയും പറഞ്ഞു.

Comments are closed.