Header

തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗാവബോധവും പോക്സോ നിയമങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കും – പുതുക്കിയ സിലബസ്‌ അടുത്തവര്‍ഷം

തിരുവനന്തപുരം : തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗാവബോധവും പോക്സോ നിയമങ്ങളും പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. എല്ലാ പുസ്തകത്തിലും ഭരണഘടനാ ആമുഖവും അക്ഷരമാലയും ചേര്‍ത്തിട്ടുണ്ട്‌. അഞ്ചാം ക്ലാസ്‌ മുതല്‍ കല, തൊഴില്‍ എന്നിവയ്ക്കും പുസ്തകങ്ങളുണ്ടാകും. സംസ്ഥാനത്തെ സ്കൂളുകളില്‍  പാഠ്യപദ്ധതി പരിഷ്കരണം അടുത്ത അധ്യയന വര്‍ഷം നടപ്പാക്കുമെന്ന്‌ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസുകള്‍ക്കായി തയ്യാറാക്കിയ 173 പാഠപുസ്തകത്തിന്‌ ചൊവ്വാഴ്ച സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ്‌ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു.

പുതുക്കിയ 2.09 കോടി പാഠപുസ്തകങ്ങള്‍ അച്ചടിച്ച്‌ സ്കൂൾ തുറക്കുന്നതിന്‌ രണ്ടാഴ്ചമുമ്പ്‌ വിതരണം ചെയ്യുംക്കും. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു ക്രമീകരണം. മലയാളം, ഇംഗ്ലീഷ്‌, തമിഴ്‌, കന്നട ഭാഷകളിലാണ്‌ പുസ്തകങ്ങള്‍. ഒന്നാം ക്ലാസിലെ പുസ്തകങ്ങള്‍ക്ക്‌ പ്രവര്‍ത്തന പുസ്തകം തയ്യാറാക്കും. പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും.

കായികം, മാലിന്യപ്രശ്നം, ശുചിത്വം, പൌരബോധം, ശാസ്ത്ര ബോധം, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവയും പാഠ പുസ്തകത്തിന്റെ ഭാഗമാണ്‌. കൂടാതെ രാജ്യത്ത്‌ ആദ്യമായി രക്ഷാകര്‍ത്താക്കള്‍ക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടന ആമുഖം അച്ചടിക്കുന്നത്‌. അത്‌ കുട്ടികള്‍ക്ക്‌ ഉള്‍ക്കൊള്ളാനാവശ്യമായ പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയിലുണ്ടാകും. പാഠപുസ്തകങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഉണ്ടാകും. 2007ലാണ്‌ സംസ്ഥാനത്ത്‌ പാഠ്യപദ്ധതി പരിഷ്കരണം അവസാനമായി നടത്തിയത്‌. 2013ല്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

thahani steels

Comments are closed.