Header

കോഴിക്കുളങ്ങര ക്ഷേത്രോത്സവത്തിൽ നൂറ്റൊന്നാമത്തെ വെടിക്ക് തിരികൊളുത്തിയിരുന്നത് ഹൈദ്രോസ് കുട്ടി മൂപ്പൻ

ചാവക്കാട് : നാളെ കൂഴിക്കുളങ്ങര ഉത്സവം.   ക്കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രവും മണത്തല നേർച്ചയിലെ നായകനായ ഹൈദ്രോസ് കുട്ടി മൂപ്പനും തമ്മിൽ വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി ചരിത്രം. തെക്ക് ചേറ്റുവ മുതൽ വടക്ക് പുക്കൈത വരെ ഭരണം നടത്തിയിരുന്ന സാമൂതിരിയുടെ സാമന്തനായിരുന്നു കുഞ്ഞൂസക്കുട്ടി മൂപ്പൻ. അദ്ദേഹത്തിന്റെ പുത്രനായിരുന്നു ഹൈദ്രോസ് കുട്ടി മൂപ്പൻ. അദ്ദേഹത്തെ ജനങ്ങൾ ‘മൂപ്പൻ’ എന്നാണ് സംബോധന ചെയ്തിരുന്നത്. സാമൂതിരിക്കു കീഴിലുള്ള പല ക്ഷേത്രങ്ങളുടെയും ഭരണ ചുമതല നിർവഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. ക്ഷേത്ര സ്വത്തുക്കൾ നികുതിയിൽ നിന്നൊഴിവാക്കിയതും അദ്ദേഹമാണ്. തന്റെ ഭരണ നിർവഹണ പ്രദേശങ്ങളിൽ പെട്ട കോഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 101 കതിനവെടി മുഴക്കുന്ന പതിവുണ്ട്. ഇതിൽ നൂറ്റൊന്നാമത്തെ വെടിക്ക് ഹൈദ്രോസ് കുട്ടി മുപ്പനായിരുന്നു തിരികൊളുത്തിയിരുന്നത് (മുസ്‌ലിമീങ്ങളും കേരള സംസ്കാരവും. പി കെ മുഹമ്മദ് കുഞ്ഞി. പ്രസാ: കേരള സാഹിത്യ അക്കാദമി, തൃശൂർ. 1982. പേജ്: 227). മകരമാസത്തിൽ  നടക്കുന്ന ഭരണി ഉത്സവത്തിന്റെ മുഖ്യ മേൽനോട്ടം വഹിച്ചിരുന്നത് ഹൈദ്രോസ് കുട്ടി മുപ്പനായിരുന്നു വെന്ന് മണത്തല ധീരൻ, അഥവാ ഹൈദ്രോസ് കുട്ടി മൂപ്പൻ എന്ന ബുക്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. (രചന: ചേറ്റുവായ് അബ്ദുൽ ഖാദർ. പ്രസാ: ബയാനിയ്യാ ബുക്ക്സ്റ്റാൾ, പരപ്പനങ്ങാടി 1959. പേജ്: 31).  

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മണത്തലയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ പള്ളിയാണ് മണത്തല ജുമാമസ്ജിദ്. മകരം 15 നു ഇവിടെ നടക്കുന്ന മണത്തല നേർച്ച വ്യത്യസ്ത സമുദായങ്ങൾ ഒരുമിച്ചാണ് നടത്തുന്നത്. ഈ വർഷത്തെ മണത്തല നേർച്ചക്ക് മകരം ഒന്നിന് ( ജനുവരി 15) കൊടിയേറി. നേർച്ച അറിയിപ്പുമായി മുട്ടും വിളിയും ആരംഭിച്ചു. മകരം 14, 15 (ജനുവരി 28, 29 ) തിയതികളിലായി നേർച്ച ആഘോഷങ്ങൾ നടക്കും. സാമൂതിരി തന്റെ പടനായകന്റെ മൃതശരീരം ആനയും അമ്പാരിയുമായി വാദ്യങ്ങളുടെ അകമ്പടിയോടെ മണത്തലയിൽ ഖബറടക്കിയതിനെ ഓർമ്മിപ്പിക്കുന്നതാണ്  മണത്തല നേർച്ചയിലെ താബൂത്ത് കാഴ്ച്ച. സാമുദായിക സാഹോദര്യത്തിന്റെ കാവലാളായിരുന്നൂ ഹൈദ്രോസ് കുട്ടി മൂപ്പൻ. 

സാമൂതിരിയുടെ സാമന്തന്മാരായ പുന്നത്തൂർ കോവിലകം വക ഊരാളന്മാരായിരുന്നു കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ. പിന്നീട് ക്ഷേത്രം നടത്തിപ്പ് നാട്ടകാരുടെ കമ്മിറ്റിയെ ഏല്പിക്കുകയായിരുന്നു. ഭദ്രകാളിയുടെ ബാല സ്വരൂപമാണ് പ്രധാന പ്രതിഷ്ഠ. കൂടാതെ സരസ്വതി, ഗണപതി, അയ്യപ്പൻ എന്നിവരുടെയും പ്രതിഷ്ടകൾ അകത്തും, നാഗങ്ങൾ, ബ്രഹ്മ രക്ഷസ്സ് എന്നിവരുടെ പ്രതിഷ്ടകൾ പുറത്തുമുണ്ട്. പഴയകാലത്തെ ഒരു കോമരത്തിന്റെ സ്മൃതി മണ്ഡപവും ഇവിടെയുണ്ട്.

ക്ഷേത്രം നടത്തിപ്പിന്റെ അവകാശികളായി ചില മുസ്ലിം കുടുംബങ്ങളും ഇവിടെ ഉള്ളതായി പറഞ്ഞു കെട്ടിട്ടുണ്ടെന്ന് രാധാകൃഷ്ണൻ കാക്കശ്ശേരി ചാവക്കാട് ഓൺലൈൻ ലേഖകനോട് പറഞ്ഞു. ഹൈദ്രോസ് കുട്ടി മൂപ്പർക്കും ക്ഷേത്രവുമായി നല്ല ബന്ധമുണ്ടായിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ടെന്നും തൊണ്ണൂറിന്റെ നിറവിൽ നിൽക്കുന്ന രാധാകൃഷ്ണൻ മാഷ് പറഞ്ഞു.

thahani steels

Comments are closed.