ഡോ. കെ എസ് കൃഷ്ണകുമാറിന്റെ മനസ്സിനോട് മിണ്ടുന്ന ഒരു യന്ത്രം എന്നായിരിക്കും വരുന്നത് എന്ന കൃതിക്ക് കാവ്യമണ്ഡലം പുരസ്‌കാരം

ചാവക്കാട് : കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കാവ്യമണ്ഡലത്തിന്റെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് ചാവക്കാട് ഒരുമനയൂർ സ്വദേശി ഡോ. കെ എസ് കൃഷ്ണകുമാറിന്റെ രചനയും തിരഞ്ഞെടുക്കപ്പെട്ടു. ചേരമാൻ ജുമാമസ്ജിദ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഇ.ബി. ഫൈസലിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിനാണ് ഡോ. കെ. എസ്. കൃഷ്ണകുമാറിന്റെ ‘മനസ്സിനോട് മിണ്ടുന്ന ഒരു യന്ത്രം എന്നായിരിക്കും വരുന്നത്’ അർഹത നേടിയത്.

കവി, നിരൂപകൻ, കോളമിസ്റ്റ്, പ്രഭാഷകൻ, വിദ്യാഭ്യാസ ഗവേഷകൻ എന്നീ മേഖലയിൽ അറിയപ്പെടുന്ന കൃഷ്ണകുമാർ മൂത്ത്കുന്നം എസ് എൻ എം ട്രെയിനിങ് കോളേജ് അധ്യാപകനാണ്.
വേരുകളിലൂടെ പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് ( 111 പ്രണയധ്യാപനങ്ങൾ ), ഇലകളില്ലാത്ത തെരുവിൽ നിന്ന് ക്യാമറമാനോടൊപ്പം, എക്സ്ട്രാ താക്കോൽ, നീല ശരികൾ, ആകാശം നീലക്കടലാകുമ്പോൾ, നാൽ വഴികൾ ( നാൽവരുമായി കൂട്ടുപുസ്തകം ), സെൽഫ് ടോക്ക് ( പ്രചോദനാത്മക കുറിപ്പുകൾ ) എന്നിവയാണ് മറ്റു കൃതികൾ.
കെ എസ് കെ തളിക്കുളം യുവ കവിത പ്രതിഭാപുരസ്കാരം, അധ്യാപക വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിൽ ബെസ്റ്റ് എഡുക്കേഷണിസ്റ്റ്, രാഷ്ട്ര വിഭൂഷൻ ഗോൾഡ്സ്റ്റാർ ആച്ചീവേഴ്‌സ് അവാർഡ്, മദർ തെരേസ പ്രിയദർശിനി അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
യാത്രലേഖ സാഹിത്യ സഞ്ചാര മാസികയിൽ ലാസ്റ്റ് ബസ്, ഭാഷാധ്യാപകൻ മാസികയിൽ സ്പെഷൽ ക്ലാസ്, മൂല്യശ്രുതി മാസികയിൽ കണ്ണ് എന്നീ പംക്തികളും എഴുതിയിരുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുത്തുകളുമായി സജീവമാണ് ഒരുമനയൂർ കളത്തിൽ ഡോ കെ എസ് കൃഷ്ണകുമാർ.
കാവ്യമണ്ഡലത്തിന്റെ സാഹിത്യ പുരസ്‌കാരങ്ങൾ നേടിയ മറ്റു കൃതികൾ ആര്യഗോപിയുടെ ‘ഉരിയാടും കാലത്തെ പെണ്ണുങ്ങൾ’ ( പട്ടം മുഹമ്മദ് (നടുവിലകത്ത്) ന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കവിതാ അവാർഡ് ),
ഡോ. ഇ. സന്ധ്യയുടെ ‘കൈക്കുടന്നയിലെ ബുദ്ധൻ’ (എൻ. ടി. പ്രസന്നകുമാറിന്റെ സമരണയ്ക്കായി ഏർപ്പെടുത്തിയ കവതാപുരസ്‌കാരം ), ഡോ. നീതു സുബ്രഹ്മണ്യന്റെ ‘പ്രണയ പതാക’ (അഡ്വ. വി. കെ. വസന്തകുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് ), പത്മദാസിന്റെ ‘പൂക്കാതെയും വാസനിക്കാം’ ( ഹരി ഇരിങ്ങാലക്കുടയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കവിതാപുരസ്‌കാരം ).
മേയ് 27ന് രാവിലെ 10ന് കൊടുങ്ങല്ലൂർ ചന്തപ്പുരയിലുള്ള എം. ഐ. ടി ഹാളിൽ വച്ച് വി. എം. സുധീരൻ അവാർഡ് സമർപ്പണം നടത്തുമെന്ന് കാവ്യമണ്ഡലം സെക്രട്ടറി പി. എൽ. തോമസ്‌കുട്ടി, ട്രഷറർ വീക്ഷണം കരീം എന്നിവർ അറിയിച്ചു.

Comments are closed.