തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്

ചാവക്കാട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിൽ വ്യാപകമായ ക്രമക്കേട്.

വാർഡ് വിഭജനം അനുസരിച്ച് വീടുകളെ ക്രമീകരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. പല വോട്ടർമാരുടെയും പേരുകൾ വാർഡ് മാറിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ചാവക്കാട് നഗരസഭ എഞ്ചിനീയറിങ് വിഭാഗം വാർഡ് വിഭജനം നടത്തുകയും റവന്യു ഉദ്യോഗസ്ഥർ അതിരുകൾ രേഖപ്പെടുത്തുകയുമാണ് ചെയ്തത്. അതുകൊണ്ടാണ് അതിരുകളിൽ താമസിക്കുന്നവരുടെ വോട്ടുകൾ വാർഡ് മാറി രേഖപ്പെടുത്തപ്പെട്ടത് എന്നാണ് വാദം. എന്നാൽ ഒരു വീട്ടിലെ അംഗങ്ങളുടെ വോട്ടുകൾ രണ്ടു വാർഡുകളിലായി ചേർത്തതായും പരാതിയുണ്ട്. ചാവക്കാട് നഗരസഭ വാർഡ് 9 ൽ താമസിക്കുന്ന പോക്കാകിലെത്ത് ഹംസ, തോട്ടുപറമ്പ് ശശി ധരൻ, കൊൻട്രാം വളപ്പിൽ രാധാകൃഷ്ണൻ, മണലിൽ വിജയൻ തുടങ്ങിയവരുടെ വീട്ടിലെ അംഗങ്ങളുടെ വോട്ടുകൾ 9, 15 വാർഡുകളിലായാണ് കരട് പട്ടികയിൽ ചേർത്തിട്ടുള്ളത്. സംസ്ഥാനത്ത് ഉടനീളം ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ആരോപിച്ച് വിവിധ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ രംഗത്ത് വന്നിട്ടുണ്ട്.
കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്. 2024ൽ സമ്മറിറിവിഷൻ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേയ്ക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആഗസ്റ്റ് 7 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.

Comments are closed.