Header

മണത്തല നേർച്ച താബൂത്ത് കാഴ്ച്ചക്ക് ആയിരങ്ങൾ സാക്ഷിയായി

ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ ചാവക്കാട് പഴയപാലത്തിന് സമീപത്തു നിന്നാണ് പഴയപാലം കൂട്ടായ്മയുടെ താബൂത്ത് കാഴ്ച പുറപ്പെട്ടത്.

ടിപ്പുവിന്‍റെ സൈന്യവുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി നല്‍കിയ വീരോചിതമായ ബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ പുറപ്പെട്ട താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി 11മണിയോടെ ജാറത്തില്‍ എത്തി ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിന് മുകളില്‍ താബൂത്ത് സ്ഥാപിച്ചു.

തുടര്‍ന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും പാലും നിക്ഷേപിച്ചു. പതിനഞ്ചു ദിവസത്തെ വ്രതത്തിനുശേഷമാണ് പാരമ്പര്യമായി കറുത്ത കുടുംബം ഈ കര്‍മ്മം നിര്‍വഹിക്കുന്നത്.

ബ്ലാങ്ങാട് നിന്നുള്ള കോടിയേറ്റ കാഴ്ച പാതിനൊന്നു മണിക്ക് തന്നെ പള്ളിയങ്കണത്തിൽ എത്തി കൊടിയേറ്റി.

ചാവക്കാട് ടൗൺ, പുത്തന്‍കടപ്പുറം, എന്നിവടങ്ങളില്‍ നിന്നുള്ള കൊടിയേറ്റ കാഴ്ചകള്‍ വൈകീട്ട് അഞ്ചുമണിയോടെ ജാറം അങ്കണത്തില്‍ എത്തിച്ചേരുന്നതോടെ ഈ വർഷത്തെ നേർച്ചക്ക് സമാപനമാകും.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങ് കാഴ്ചകൾ മാത്രമാണ് ഈ വർഷം നടത്തുന്നത്.

ആയിരക്കണക്കിന് ജനങ്ങൾ മണത്തലയിൽ തിങ്ങിക്കൂടിയിരുന്നു.

thahani steels

Comments are closed.