മന്നലാംകുന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമ്മിക്കും

ചാവക്കാട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്ന് പ്രദേശത്ത് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു കാന നിർമിക്കാൻ തീരുമാനം. ജില്ലാ സബ് കളക്ടർ അഖിൽ വി മേനോൻ, എൻ കെ അക്ബർ എം എൽ എ എന്നിവരുടെ നേതൃത്വത്തിൽ വെള്ളക്കെട്ട് പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ചക്കോലയിൽ റോഡിൽ ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിൽ കാന നിർമ്മിക്കുന്നതിനും ഈ റോഡിൻ്റെ അവസാനഭാഗത്ത് കനോലി കനാലിനോട് ചേർന്നുള്ള പഞ്ചായത്ത് റോഡിൽ എംഎൽഎ ഫണ്ടിൽ ഉൾപെടുത്തി കാന നിർമിക്കാനും ധാരണയായി. ജില്ലാകളക്ടർ, പ്രോജക്ട് ഡയറക്ടർ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ സബ്കലക്ടറെ ചുമതലപ്പെടുത്തി. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് വെള്ളം ഒഴുകി പോകുന്നതിനായി സംവിധാനമുണ്ടോ എന്ന് പരിശോധിക്കുന്നതിനും എംഎൽഎ അധികൃതർക്ക് നിർദ്ദേശം നൽകി.
മന്ദലാംകുന്നിലെ ചക്കോലയില്‍ റോഡ്, എകെജി റോഡ്, അൽ അമീൻ റോഡ് എന്നിവിടങ്ങളില്‍ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വെള്ളക്കെട്ട് മൂലം മുപ്പത്തിലധികം വീടുകൾ ദുരിതത്തിലാണ്. വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിന്‍ ഷഹീര്‍ ഗുരുവായൂർ എംഎല്‍എക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ചാവക്കാട് താഹസിൽദാർ എം.കെ കിഷോർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്) പിഡബ്ല്യൂഡി എൻ.വി ആന്റണി, ദേശീയപാത ലെയ്സൺ ഓഫീസർ കെ.ബി ബാബു, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരായ വി.എസ് വിഷ്ണു വിവേക്, ശുഭം യാദവ് തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

Comments are closed.