mehandi new

ചാവക്കാട് ഉപജില്ല ഗണിത ക്വിസ് മത്സരത്തിൽ വമ്പൻ ക്രമക്കേട് – തട്ടത്തിൻ മറവിൽ കോപ്പിയടിച്ചെന്ന് വ്യാജ ആരോപണം നടത്തി ഒന്നാം സ്ഥാനത്തെത്തിയ വിദ്യാർത്ഥിക്ക് ഇൻവിജിലേറ്റർമാരുടെ പീഡനം

fairy tale

ചാവക്കാട് :  വിദ്യാഭ്യാസ ഉപജില്ലാ തല ശാസ്ത്രമേളയോടനുബന്ധിച്ചു നടന്ന ഗണിത ക്വിസ് മത്സരത്തിൽ വമ്പൻ ക്രമക്കേട്. നിയമങ്ങൾ കാറ്റിൽ പറത്തി ക്വിസ് മത്സര വേദിയിൽ നടന്നത് തോന്നിവാസം. വ്യാഴാഴ്ച രാവിലെ ചാവക്കാട് ഗവ.ഹയർസെക്കണ്ടറി സ്കൂളിലാണ് ഗണിത ക്വിസ് മത്സരം നടന്നത്. രാവിലെ പത്തിന് എൽ പി വിഭാഗത്തിനും 11:30ന് യുപി വിഭാഗത്തിനും ആയിരുന്നു മത്സരം.

എൽ പി വിഭാഗത്തിൽ മന്ദലാംകുന്ന് ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂൾ വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി. അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത യു.പി വിഭാഗത്തിൽ മത്സരം സമാപിച്ചപ്പോൾ അതേ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി 10 മാർക്കോടെ ഒന്നാം സ്ഥാനത്തെത്തി, വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു പി സ്കൂളിലെ വിദ്യാർത്ഥിനി 8 മാർക്കോടെ രണ്ടാം സ്ഥാനത്തും, അഞ്ച് മാർക്ക് നേടി മൂന്നാം സ്ഥാനത്തിന് മൂന്നു വിദ്യാർത്ഥികൾ സ്കോർ നേടി. സ്കോർബോർഡിൽ കുട്ടികളുടെ നമ്പറുകൾക്ക് നേരെ പൊസിഷൻ രേഖപ്പെടുത്തുകയും മത്സരം അവസാനിച്ചതോടെ ഭൂരിഭാഗം വിദ്യാർത്ഥികളും പിരിഞ്ഞുപോയി.

ഇനിയാണ് കണക്ക് മത്സരത്തിലെ ഇൻവിജിലേറ്റേഴ്സിന്റെ കളികൾ. ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിയോട് ഉത്തരങ്ങളുടെ വിശദീകരണങ്ങൾ ചോദിക്കുകയും സമയം കഴിഞ്ഞതിനുശേഷം ഉത്തരം എഴുതിയെന്ന് ആരോപിക്കുകയും ചെയ്ത്  മാറിമാറി ചോദ്യം ചെയ്യുന്നതാണ് പിന്നീട് കണ്ടത്. വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോൾ ഈ കുട്ടി തട്ടത്തിന്റെ മറവിൽ കോപ്പിയടിച്ചിട്ടുണ്ടെന്നാണ് ഒരു തെളിവുമില്ലാതെ ഇൻവിജിലേറ്റേഴ്സ് ആരോപിച്ചത്.  മൂന്നോ നാലോ ചോദ്യങ്ങൾക്ക് ശേഷം സ്കോർ ഷീറ്റിൽ ഒന്നാമത് വന്നത് മുതൽ ഈ കുട്ടിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും  അതിനാലാണ് ഞങ്ങൾ കുട്ടിയോട് വിശദീകരണം ചോദിച്ചതെന്നുമാണ് എസ്കോർട്ട് അധ്യാപികക്ക് ലഭിച്ച മറുപടി. ക്വിസ് മത്സരത്തിൽ നിയമവിരുദ്ധമായത് കണ്ടാൽ അപ്പോൾ തന്നെ ഡിസ്ക്വോളിഫൈ ചെയ്യുകയോ വാണിംഗ് ചെയ്യുകയോ ചെയ്യാതെ അവസാനം വരെ നിരീക്ഷിച്ചു എന്നാണ് ഇവർ പറയുന്നത്. 

വിജയശ്രീലാളിതയായി പോകേണ്ട കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിനു ശേഷം മൂന്നാം സ്ഥാനത്തിന് മൂന്നു പേർക്ക് തുല്യ പോയിൻറ്  വന്നതിന്റെ അടിസ്ഥാനത്തിൽ മത്സരം പ്രതീക്ഷിച്ചു നിൽക്കുന്നവരെപോലും ഞെട്ടിച്ചുകൊണ്ട് അഞ്ചു കുട്ടികളെ വെച്ച് 10 ചോദ്യങ്ങൾ ചോദിച്ച് വീണ്ടും മത്സരം നടത്തി. ഡിസ്ക്വോളിഫൈഡ് ആണോ റീ ടെസ്റ്റ് ആണോ ടൈബ്രേക്കർ മത്സരം ആണോ എന്നൊന്നും കൃത്യമായി വ്യക്തമാക്കാതെയായിരുന്നു മത്സരം. 

അപ്രതീക്ഷിതമായ മാനസിക ആക്രമണം നേരിട്ട വിദ്യാർത്ഥിക്ക് 10 ചോദ്യം കഴിഞ്ഞും ഒരു മാർക്കു പോലും നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞവർഷം എൽ. എസ്. എസ് പരീക്ഷയിൽ 63 മാർക്ക് നേടി വിജയിച്ച മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ മിടുക്കിയായ വിദ്യാർത്ഥിക്കാണ് ഈ ക്രൂരത നേരിടേണ്ടി വന്നത്. 

ആദ്യം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വിദ്യാർത്ഥിയുടെ സ്കൂളായ വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു പി സ്കൂളിലെ അദ്ധ്യാപകനാണ് ക്വിസ് മാസ്റ്റർ എന്നുള്ളത് സംഭവത്തിന്റെ ദുരൂഹതയും ഗൗരവവും വർധിപ്പിക്കുന്നു.  ചാവക്കാട് ഉപജില്ലയിൽ സ്ഥിരമായി  മത്സരങ്ങൾ നിയന്ത്രിക്കുന്ന കോക്കസ് പ്രവർത്തിക്കുന്നു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. 

സയൻസ് ക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ പങ്കെടുത്ത് 11 സ്കോർ നേടി ഏറ്റവും ടോപ്പിൽ എത്തിയ മറ്റൊരു വിദ്യാർത്ഥിയെ ഓരോ അക്ഷരത്തെറ്റിനും അര മാർക്ക് വീതം കുറച്ച് ആറര മാർക്കിൽ എത്തിച്ച് നാലാം സ്ഥാനത്തേക്ക് പിന്തള്ളിയ വിചിത്രമായ വിധിക്കും വ്യാഴാഴ്ച്ച ഉപജില്ലാ മത്സര വേദി സാക്ഷിയായി.  

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്കുണ്ടായ ദുരനുഭവത്തിന്റെ അടിസ്ഥാനത്തിൽ  ഇൻവിജിലേറ്റർമാർ നടത്തിയ ക്രമക്കേടിലും പക്ഷപാതപരവും വിദ്യാർത്ഥി വിരുദ്ധവുമായ നടപടിയിലും ആവശ്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുന്നയൂർ ഗ്രാമ പഞ്ചായത്ത് അംഗം  അസീസ് മന്ദലാംകുന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും,  പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എജുക്കേഷൻ, അസിസ്റ്റന്റ് എജുക്കേഷൻ ഓഫീസർ എന്നിവർക്കും പരാതി നൽകി.

planet fashion

Comments are closed.