മാലിന്യ സംസ്കരണ പ്ലാന്റ് അല്ല – മന്നലാംകുന്ന് ബീച്ചിൽ സ്ഥാപിക്കുന്നത് പ്ലാസ്റ്റിക് സംഭരണ കേന്ദ്രം

പുന്നയൂർ : മന്നലാംകുന്ന് ബീച്ചിൽ വരുന്നത് മാലിന്യ സംസ്കരണ പ്ലാന്റല്ല, പ്ലാസ്റ്റിക് സംഭരണ കേന്ദ്രമാണെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ വ്യക്തമാക്കി. വളർന്നു വരുന്ന ടൂറിസം കേന്ദ്രമായ മന്നലാംകുന്ന് ബീച്ചിൽ മാലിന്യ സംസ്കരണ കേന്ദ്രം വരുന്നു എന്ന വാർത്ത വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളും മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു.

മാലിന്യ സംസ്കരണ പ്ലാന്റെന്ന പദ്ധതി പുന്നയൂർ പഞ്ചായത്തിൽ തന്നെ ഇല്ല. മന്നലാംകുന്ന് ബീച്ചിലെ ഗവൺമെന്റ് ഫിഷറീസ് യു പി സ്‌കൂളിന് മുൻവശം സർക്കാർ അധീനതയിലുള്ള രണ്ടേക്കറോളം വരുന്ന ഭൂമിയിൽ നിന്നും 50 സെന്റ് സ്ഥലം പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിനായി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിത കർമ്മ സേന പഞ്ചായത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങൾ അകലാട് ത്വാഹ പള്ളിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് നിലവിൽ സംഭരിക്കുന്നത്.

Comments are closed.