അറബിക്കടലിൽ ‘ഡെത്ത് സോണുകൾ’ വ്യാപിക്കുന്നു; ആഴക്കടലിലേക്ക് പലായനം ചെയ്ത് മത്സ്യക്കൂട്ടങ്ങൾ

ചാവക്കാട് : അറബിക്കടലിൽ രൂപപ്പെടുന്ന അതിതീവ്രമായ പ്രതിഭാസങ്ങൾ കേരളത്തിന്റെ മത്സ്യമേഖലയെയും സാധാരണക്കാരന്റെ ജീവിതത്തെയും തകർക്കുന്നു. സമുദ്രത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുന്ന ‘ഡെത്ത് സോണുകൾ’ (Dead Zones) വ്യാപിക്കുന്നതോടെ, മലയാളിയുടെ പ്രിയപ്പെട്ട മത്തിയും അയലയും കേരള തീരം വിട്ടുപോകുകയാണ്. തീരക്കടലിലെ ചൂട് അസാധാരണമായി വർദ്ധിച്ചതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

സമുദ്രജലത്തിൽ ശ്വസിക്കാൻ ആവശ്യമായ ഓക്സിജൻ ഇല്ലാത്ത അവസ്ഥയെയാണ് ‘ഡെത്ത് സോണുകൾ’ അഥവാ ഹൈപ്പോക്സിക് സോൺ (Hypoxic Zone) എന്ന് വിളിക്കുന്ന ‘മരണ മേഖലകൾ’
നിലവിൽ കേരള തീരത്തെ കടൽവെള്ളത്തിന്റെ താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നിരിക്കുകയാണ്. സാധാരണഗതിയിൽ ഉപരിതല മത്സ്യങ്ങളായ മത്തിയും അയലയും 28 ഡിഗ്രിയിൽ കൂടുതൽ ചൂട് താങ്ങില്ല. ഇതോടെ അവ കൂടുതൽ തണുപ്പും ഓക്സിജനുമുള്ള 50 മീറ്ററിലധികം ആഴമുള്ള പുറംകടലിലേക്ക് പലായനം ചെയ്യുന്നു.
മീൻ ലഭ്യതയിലുണ്ടായ ഈ കുറവ് വിപണിയിൽ വൻ വിലക്കയറ്റത്തിനാണ് വഴിവെച്ചിരിക്കുന്നത്.
മുമ്പ് സാധാരണക്കാരന്റെ അടുക്കളയിലെ പ്രധാന വിഭവമായിരുന്ന മത്തി, കിലോയ്ക്ക് 300 രൂപ കടന്നതോടെ ഒരു ‘ലക്ഷ്വറി’ ഐറ്റമായി മാറിയിരിക്കുകയാണ്.
ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളെ രണ്ട് തരത്തിലാണ് ബാധിക്കുന്നത് തീരക്കടലിനെ മാത്രം ആശ്രയിക്കുന്ന ചെറിയ വള്ളങ്ങൾക്കും വഞ്ചികൾക്കും മീനുകൾ ആഴക്കടലിലേക്ക് മാറിയതോടെ ശൂന്യമായ വലകളുമായി മടങ്ങേണ്ടി വരുന്നു. ദൂരെ ഉൾക്കടലിലേക്ക് പോയി മീൻ പിടിക്കാനുള്ള സാങ്കേതിക സൗകര്യം ഇവർക്കില്ല. പരമ്പരാഗത തൊഴിലാളികൾ ഇതോടെ ദുരിതത്തിലാകുന്നു. വലിയ യന്ത്രവൽകൃത ബോട്ടുകൾക്ക് ആഴക്കടലിൽ പോയി മീൻ പിടിക്കാമെങ്കിലും, ഇന്ധനച്ചെലവും അധ്വാനവും ഇരട്ടിയാണ്. ഈ അധികച്ചെലവാണ് വിപണിയിൽ മത്സ്യത്തിന്റെ വില കുത്തനെ ഉയരാൻ കാരണമാകുന്നത്.
ആഗോളതാപനവും കടൽ മലിനീകരണവും ചേർന്ന് കേരളത്തിന്റെ നീല സമ്പദ്‌വ്യവസ്ഥയെ (Blue Economy) ശ്വാസം മുട്ടിക്കുകയാണ്. സമുദ്രത്തിലെ ഈ മാറ്റങ്ങളെക്കുറിച്ച് അടിയന്തര പഠനങ്ങളും, മലിനീകരണം കുറയ്ക്കാനുള്ള കർശന നടപടികളും ഉണ്ടായില്ലെങ്കിൽ കേരളത്തിന്റെ മത്സ്യസമ്പത്ത് ചരിത്രമായി മാറിയേക്കാം.

Comments are closed.