Header

ബ്ലാങ്ങാട് ബീച്ചിലെ കള്ള് ഷാപ്പ് കെട്ടിടം പൊളിച്ചു മാറ്റാൻ ഉത്തരവിട്ടു

ചാവക്കാട് : നിരന്തര സമരങ്ങൾക്കും, വിവാദങ്ങൾക്കുമൊടുവിൽ ബ്ലാങ്ങാട് ബീച്ചിലെ പുറമ്പോക്ക് ഭൂമിയിലെ അനധികൃത കള്ള് ഷാപ്പ് കെട്ടിടം പൊളിച്ചു മാറ്റാൻ ചാവക്കാട് നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു.

ഏഴു ദിവസത്തിനകം കെട്ടിടം പൊളിച്ചു മാറ്റണമെന്നാണ് നഗരസഭാ സെക്രട്ടറി ഇന്ന് പുറപ്പെടുവീച്ച ഉത്തരവിൽ പറയുന്നത്.
മദ്യനിരോധന സമിതി, ഇൻകാസ്, പൗരാവകാശ വേദി എന്നീ സംഘടനകൾ ചേർന്ന് രൂപികരിച്ച സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നിരന്തരം നടത്തിയ സമരപരിപാടികളും, പ്രതിപക്ഷ കൗൺസിലർമാർ കൗൺസിലിനുള്ളിലും പുറത്തും നടത്തിയ സമരങ്ങളും ശക്തമായപ്പോൾ നഗരസഭാ അധികാരികൾക്ക് കള്ള് ഷാപ്പ് പൊളിച്ചുമാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നിർബന്ധിതരാവാകയായിരുന്നുവെന്ന് സമര നേതാക്കൾ അവകാശപ്പെട്ടു.

സംയുക്ത സമര സമിതി പ്രവർത്തകനും ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറിയുമായ സി സാദിഖ് അലി കെട്ടിടത്തിൻ്റെ നിയമസാധുതയെ കുറിച്ച് 13.12.2021 ന് വിവരാവകാശ നിയമ പ്രകാരം നഗരസഭയിൽ അപേക്ഷ നൽകിയതോടുകൂടിയാണ് ഇത് നിയമ വിരുദ്ധമായ അനധികൃത കെട്ടിടമാണെന്ന് വിവരം പുറത്തായത്. തുടർന്ന് തഹസിൽദാർക്ക് പരാതി നൽകുകയും തഹസിൽദാറുടെ നിർദ്ദേശ പ്രകാരം അന്യോഷണം നടത്തിയ മണത്തല വില്ലേജ് ഓഫീസർ പുറമ്പോക്ക് ഭൂമി കയ്യേറി അനധികൃതമായി നിർമിച്ചതാണ് കള്ള് ഷാപ്പെന്ന് കൃത്യമായും റിപ്പോർട്ട് നൽകുകയും ചെയ്തു. മാത്രമല്ല നഗരസഭയുടെ നമ്പറോ, അനുമതിയോ കെട്ടിടത്തിനില്ലെന്നും ബോധ്യപ്പെട്ടു.

ആദ്യമേ നടപടിയെടുത്ത് കള്ള് ഷാപ്പ് അടപ്പിക്കാൻ നഗരസഭക്ക് എല്ലാ അധികാര, അവകാശങ്ങളുമുണ്ടായിരിക്കെ നിയമവിരുദ്ധവും, സാമുഹ്യ വിരുദ്ധവുമായ ഒരു പ്രവർത്തിക്ക് അധികാര ദുർവിനിയോഗത്തിലൂടെ മദ്യലോബിക്ക് സംരക്ഷണമൊരുക്കുന്ന നയമാണ് നഗരസഭാധികാരികൾ തുടക്കം മുതൽ ഈ വിഷയത്തിൽ സ്വീകരിച്ചതെന്നും എന്നാൽ ശക്തമായ ജനവികാരത്തിനും,സമര പരിപാടികൾക്കും മുന്നിൽ നഗരസഭക്ക് കീഴടങ്ങേണ്ടിവരികയായിരുന്നെന്നും പൊതു സമൂഹത്തിന് ബോധ്യമായതായി സമരം ചെയ്ത സംഘടനാ ഭാരവാഹികളായ മദ്യനിരോധന സമിതി താലൂക്ക് പ്രസിഡണ്ട് തോമസ് ചിറമ്മൽ, ഇൻകാസ് സംസ്ഥാന സെക്രട്ടറി സി.സാദിഖ് അലി പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം എന്നിവർ പറഞ്ഞു.

thahani steels

Comments are closed.