Header

ഒരുമനയൂര്‍ കൂട്ടക്കൊല – പ്രതി നവാസിന് ശിക്ഷയിൽ അഞ്ചുവർഷത്തെ ഇളവ്

2005 ൽ ചാവക്കാട് ഒരുമനയൂര്രിൽ നടന്ന കൂട്ടക്കൊലക്കേസിലെ പ്രതിയുടെ ശിക്ഷയില്‍ അഞ്ചു വർഷത്തെ ഇളവ് നല്‍കി സുപ്രീംകോടതി. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അകലാട് അമ്പലത്തു വീട്ടില്‍ നവാസിന്‍റെ തടവുശിക്ഷ  25 വര്‍ഷമാക്കി സുപ്രീംകോടതി കുറച്ചു. തൃശൂർ ജില്ലാ കോടതി പ്രതിക്ക് വധശിക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി വധശിക്ഷ റദ്ധാക്കി 30 വര്‍ഷത്തെ കഠിന തടവാക്കിയിരുന്നു. 2005 നവംബര്‍ നാലിനാണ് ഒരുമനയൂരില്‍ എന്‍പതുകാരിയായ സ്ത്രീയെയും 11 വയസുള്ള പെണ്‍കുട്ടിയേയും ഉള്‍പ്പെടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവം നടന്നത്. 

ഒരുമനയൂർ മുത്തൻമാവ് പിള്ളരിക്കൽ വീട്ടിൽ 45 കാരന്‍ രാമചന്ദ്രൻ, 38 കാരിയായ ഭാര്യ  ലത, മകൾ 11 വയസുള്ള ചിത്ര, രാമചന്ദ്രന്‍റെ 80 വയസുള്ള അമ്മ കാർത്യായനി എന്നിവരെയാണ് പ്രതി നവാസ്  കൊലപ്പെടുത്തിയത്. 2005 നവംബര്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട ലതയുമായി നവാസിന് അടുപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ചില വിലക്കുകള്‍ മൂലം തുടരാനാകാതെ വന്നപ്പോഴുണ്ടായ വൈരാഗ്യമാണ് പ്രതിയെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്.

സംഭവദിവസം അര്‍ദ്ധരാത്രിയോടെ ജനലിനോടു ചേര്‍ന്നുള്ള ചുമര്‍ പൊളിച്ച് വീട്ടിനകത്ത് കയറിയ നവാസ് പുലര്‍ച്ചെവരെ കാത്തിരുന്ന ശേഷമാണ് കൃത്യം നടത്തിയത്. ആദ്യം ഉറക്കമുണര്‍ന്നെത്തിയ ലതയെ തലയ്ക്കടിച്ചുവീഴ്ത്തിയ നവാസ് പിന്നീട് ലതയുടെ നിലവിളി കേട്ടെത്തിയ രാമചന്ദ്രനേയും ചിത്രയേയും തലയ്ക്കടിച്ചുവീഴ്ത്തി.

കൊലയ്ക്ക് ശേഷം തിരിച്ചിറങ്ങിയ നവാസ് രാമചന്ദ്രന്‍റെ അമ്മ കാര്‍ത്യായനിയെ ചുമരിലേക്ക് തള്ളിയിട്ടു. വീഴ്ചയില്‍ തലയ്ക്കു പരിക്കറ്റ ഇവര്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. കൊലയ്‌ക്കുശേഷം കൈഞരമ്പു മുറിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ചനിലയിൽ പ്രതി നവാസിനെ വീടിനകത്തുതന്നെ കണ്ടെത്തിയിരുന്നു. നവംബർ ആറിന് മുതുവട്ടൂർ രാജാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. നവംബർ ഏഴ് ന് ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രൂരമായി ഒരു കുടുംബത്തെ ഇല്ലാതാക്കിയ പ്രതിക്ക് 2007 ല്‍ തൃശൂർ ജില്ലാ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വധശിക്ഷ  ഹൈക്കോടതി പിന്നീട്  കഠിനതടവാക്കി. 30 വർഷത്തേക്ക് ശിക്ഷയിൽ ഇളവു പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നവാസ് നൽകിയ അപ്പീലിലാണ് സുപ്രീംകോടതി നടപടി.

thahani steels

Comments are closed.