mehandi new

തൊഴിയൂർ സുനിൽ വധക്കേസ്: മൂന്ന് പതിറ്റാണ്ടിന് ശേഷം മൂന്നാം പ്രതി പിടിയിൽ

fairy tale

തൃശൂർ:  ആർ. എസ്. എസ് പ്രവർത്തകൻ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളുമായ വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശിയും ജംഇയ്യത്തുൽ ഇഹ്സാനിയ എന്ന  സംഘടനയുടെ പ്രധാന പ്രവർത്തകനുമായ ഷാജുദ്ദീൻ എന്ന ഷാജുവിനെ (55) തൃശൂർ ക്രൈംബ്രാഞ്ച് പിടികൂടി. ജൂലൈ 20ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ  പിടികൂടിയത്.  വിദേശത്ത് ജോലി ചെയ്തിരുന്ന ഷാജുദ്ദീൻ നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് നോട്ടിസ് പ്രകാരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെക്കുകയും പിടികൂടുകയും ചെയ്തത്. തെളിവെടുപ്പും തിരിച്ചറിയൽ പരേഡും പൂർത്തിയായി. തൃശൂർ സബ് ജയിലിൽ റിമാൻഡിലാണുള്ളത്.

planet fashion

1994 ഡിസംബർ നാലിന് നടന്ന കൊലപാതക കേസിലെ ഒമ്പത് പേരിൽ ആറ് പേർ ഇതോടെ പിടിയിലായി. ചേകന്നൂർ മൗലവി തിരോധാന കേസിലെ മുഖ്യപ്രതിയും ഈ കേസിലെ ഒന്നാം പ്രതിയുമായ സെയ്തലവി അൻവരി, നവാസ് എന്നിവരെയാണ് ഇനി പിടികൂടാനുളളത്. ഒരു പ്രതി മരണപ്പെട്ടിരുന്നു. 

സുനിൽ വധക്കേസിൽ സി.പി.എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകനും ഉൾപ്പെടെ ഒമ്പത് പേരെ പ്രതി ചേർത്താണ് ഗുരുവായൂർ പൊലീസ് നേരത്തേ കേസ് എടുത്തിരുന്നത്. നാല് പേരെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ ഹരജിയിൽ ഹൈകോടതി ജീവപര്യന്തം തടവ് റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ‘ജംഇയത്തുൽ ഇഹ്സാനിയ’ സംഘടനയുടെ ഒമ്പത് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായത്. അഞ്ച് പേരെ നേരത്തേ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ബാക്കി പ്രതികൾക്കായി നടത്തിയ അന്വേഷണത്തിലാണ് ഷാജുദ്ദീനെ പിടികൂടാൻ സാധിച്ചത്. നവാസ് വിദേശത്ത് ജോലി ചെയ്യുകയാണെന്നാണ് സൂചന. സെയ്തലവി അൻവരിയെ സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. മനോജ്, ഡിറ്റക്ടീവ് എസ്.ഐ. തോംസൺ ആന്‍റണി, എസ്.ഐ. പ്രേമൻ, എ.എസ്.ഐ അജിത് നായർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

സുനിൽ വധക്കേസിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ബിജി, റഫീഖ്, ഹരിദാസ്, ബാബുരാജ് എന്നിവർക്ക് ഏതാനും ആഴ്ച മുമ്പ് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഹരിദാസ് പൊലീസ് മർദനത്തെ തുടർന്ന് ക്ഷയരോഗബാധിതനായി പത്തുവർഷം മുമ്പ് മരിച്ചിരുന്നു.

Macare 25 mar

Comments are closed.