ഗുരുവായൂരിൽ യു ഡി എഫ് മുന്നേറ്റം – തകർന്നടിഞ്ഞു എൽ ഡി എഫ്

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ രണ്ടു നഗരസഭകൾ എൽ ഡി എഫ് നിലനിർത്തിയെങ്കിലും ആറു പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റം. വടക്കേക്കാട്, കടപ്പുറം ഗ്രാമ പഞ്ചായത്തുകൾ നില നിർത്തുകയും പുന്നയൂർക്കുളം, പുന്നയൂർ, ഒരുമനയൂർ പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും എങ്ങണ്ടിയൂർ പഞ്ചായത്തിൽ എൽ ഡി എഫി നെ പിടിച്ചു കെട്ടുകയും ചെയ്തു.

45 വർഷമായ എൽ ഡി എഫ് കുത്തക തകർത്താണ് പുന്നയൂർക്കുളം പഞ്ചായത്ത് യു ഡി എഫ് ഭരണത്തിലേക്ക് വരുന്നത്. 21 വാർഡുകളിൽ 9 യു ഡി എഫും 7 എൽ ഡി എഫും 4 എൻ ഡി എ യും 1 സ്വതന്ത്രനുമാണ് ജയിച്ചത്.
ഭരണം നിലനിന്നിരുന്ന ഒരുമനയൂർ പഞ്ചായത്തിൽ എൽ ഡി എഫ് രണ്ടു സീറ്റിൽ ഒതുങ്ങി. 14 വാർഡുകളിൽ 11 ലും യു ഡി എഫ് ജയിച്ചു കയറി. ഒരു വാർഡിൽ എൻ ഡി എ സഖ്യം ജയിച്ചു.
പുന്നയൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എൽ ഡി എഫ് നേതാവ് ടി വി സുരേന്ദ്രൻ 211 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി ഷാനിഫ് കിഴക്കത്തറയോട് തോറ്റത്. 22 ൽ 17 സീറ്റും യു ഡി എഫ് പിടിച്ചെടുത്തപ്പോൾ എൽ ഡി എഫ് 5 സീറ്റിൽ ഒതുങ്ങി.
വടക്കേകാട് പഞ്ചായത്തിൽ 18 ൽ 12 വാർഡ് യു ഡി എഫിനൊപ്പം നിന്നപ്പോൾ ആറു വാർഡ് എൽ ഡി എഫി നെ തുണച്ചു.
കടപ്പുറം പഞ്ചായത്തിൽ സി പി എം ജില്ലാ സെക്രട്ടറിയുടെ വാർഡിൽ യു ഡി എഫ് വിജയം നേടി. അഞ്ചാം വാർഡ് പൂന്തിരുത്തിയിൽ എൽ ഡി എഫ് സ്ഥാനാർഥി ശ്രുതി ദിനേഷിനെ മുസ്‌ലിം ലീഗ് സ്ഥാനാർഥി സുലൈഖയാണ് തോൽപ്പിച്ചത്. കടപ്പുറം പഞ്ചായത്തിലെ 18 സീറ്റിൽ 12 യു ഡി എഫ്, 4 എൽ ഡി എഫ്, 2 എൻ ഡി എ.
എങ്ങണ്ടിയൂർ പഞ്ചായത്തിൽ യു ഡി എഫ് ശക്തമായ പ്രകടനം കാഴ്ചവെച്ചു. 17 വാർഡുകളിൽ 7 എണ്ണം എൽ ഡി എഫ് നേടിയപ്പോൾ 6 വാർഡുകളിൽ യു ഡി എഫ് ജയിച്ചു. എൻ ഡി എ 4 സീറ്റു നേടി.
14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ 12 ഉം യു ഡി എഫ് നേടിയപ്പോൾ അണ്ടത്തോട്, തൃപ്പറ്റ് ഡിവിഷനുകളാണ് എൽ ഡി എഫിനൊപ്പം നിന്നത്. മന്നലാംകുന്ന് ഡിവിഷനിൽ 1440 വോട്ട് നേടി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി നിഹാല ഒലീദ് രണ്ടാം സ്ഥാനത്തെത്തി ( എസ് ഡി പി ഐ). ഇവിടെ യുഡി എഫി ന്റെ സുബൈദ പാലക്കലാണ് വിജയിച്ചത്.
ജില്ലാ പഞ്ചായത്തിലേക്കുള്ള വടക്കേകാട്, കടപ്പുറം ഡിവിഷനുകളിൽ ലീഗ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കടപ്പുറം ഡിവിഷനിൽ നിന്നും മത്സരിച്ച 24 കാരി ശ്രീഷ്മ ബാബുരാജ് 13317 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ഗുരുവായൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ ഐക്യ ജനാതിപത്യ മുന്നണി വൻ മുന്നേറ്റം നത്തിയതായും സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിലും വികസന മുരടിപ്പിലും പൊതു സമൂഹം നേരിടുന്ന പ്രയാസം ഈ വിധിയെഴുത്തിലൂടെ തിരിച്ചറിയണമെന്നും വരാനിരിക്കുന്ന പൊതു തിരമഞ്ഞെടുപ്പിലേക്കുള്ള റിഹേഴ്സിലാണ് ഈ നടന്നതെന്നും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ. പി. ബഷീറും ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി. എ. ജാഫർ സാദിക്കും പറഞ്ഞു.

Comments are closed.