ഗുരുവായൂരിൽ യു ഡി എഫ്? -വലിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയില്ലാതെ ഇരുമുന്നണികളും

ചാവക്കാട് : രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ആധിപത്യത്തിന് ഇത്തവണ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ അന്ത്യമുണ്ടാകുമോ? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് അട്ടിമറി വിജയം നേടുമെന്ന വിലയിരുത്തലുകൾക്കിടയിലും, നേരിയ ഭൂരിപക്ഷത്തിന് എൻ.കെ. അക്ബർ മണ്ഡലം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്.

പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്നായി അയ്യായിരത്തിലധികം വോട്ടുകളുടെ ലീഡ് ലഭിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഇതിന് പുറമെ പുന്നയൂർക്കുളത്ത് 500, ഒരുമനയൂർ 500, വടക്കേകാട് 1500 എന്നിങ്ങനെയും യു ഡി എഫ് ലീഡ് പ്രതീക്ഷിക്കുന്നു.
അതേസമയം, നഗരസഭകളിലെയും എങ്ങണ്ടിയൂരിലെയും വോട്ട് കരുത്തിൽ വിജയം ഉറപ്പിക്കാമെന്നാണ് എൽ.ഡി.എഫ് കണക്കാക്കുന്നത്.
എങ്ങണ്ടിയൂർ പഞ്ചായത്തിൽ 1500, ചാവക്കാട്, ഗുരുവായൂർ നഗരസഭകളിൽ 5000 ത്തിനു മുകളിലും ഭൂരിപക്ഷം നേടുമെന്നാണ് എൽ ഡി എഫ് കണക്ക് കൂട്ടൽ.
കടപ്പുറം, പുന്നയൂർ പഞ്ചായത്തുകളിൽ യു.ഡി.എഫ് അവകാശപ്പെടുന്ന അത്രയും വലിയ ലീഡ് ഉണ്ടാകില്ലെന്നും, പരമാവധി 2000 വോട്ടുകൾക്കപ്പുറം അവിടെ യു.ഡി.എഫ് ന് ലീഡ് ലഭിക്കില്ലെന്നുമാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ
അതുകൊണ്ട് തന്നെ നേരിയ ഭൂരിപക്ഷത്തിന് എൻ കെ അക്ബർ തുടരും എന്ന പ്രതീക്ഷയാണ് ഇടതു പാളയത്തിൽ.
മണ്ഡലത്തിലെ വിജയിയെ നിശ്ചയിക്കുന്നതിൽ പുന്നയൂർക്കുളം പഞ്ചായത്ത് നിർണ്ണായകമാകും. പുന്നയൂർക്കുളത്ത് 500 വോട്ടിന്റെ ലീഡ് യു.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ, അവിടെ 1500 വോട്ട് വരെ ലഭിക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. ഇവിടുത്തെ വോട്ട് നിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഫലത്തെ സ്വാധീനിക്കും.
ഗുരുവായൂർ നഗരസഭയിലും എങ്ങണ്ടിയൂരിലും ബി.ജെ.പി ഇത്തവണ വോട്ട് നില മെച്ചപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ എൽ ഡി എഫിനെ ബാധിക്കും എന്നാണ് യു ഡി എഫിന്റെ കണക്ക് കൂട്ടൽ. എന്നാൽ എൽ ഡി എഫ് ആ വാദം തള്ളിക്കളയുകയാണ്. വലിയ ഭൂരിപക്ഷം ആർക്കും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിൽ, നേരിയ വോട്ടുകൾക്ക് മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ മെയ് 4 വരെ കാത്തിരിക്കണം.

Comments are closed.