പ്രസവത്തിനു തൊട്ടുമുൻപേ ഗർഭസ്ഥ ശിശു മരിച്ചു : ചേറ്റുവയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ അനാസ്ഥ ആരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

ചാവക്കാട്: ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാ അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. എടക്കഴിയൂർ തെക്കേമദ്രസ്സ സ്വദേശി കല്ലുവളപ്പിൽ അഷറഫ് സുൽഫത്ത് ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് വാടാനപ്പള്ളി പൊലീസ് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 6:45 ഓടെയാണ് പ്രസവവേദന അനുഭവപ്പെട്ട സുൽഫത്തിനെ ചേറ്റുവ ഫീനിക്സ് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തും തൊട്ടടുത്ത ദിവസം രാവിലെയും പരിശോധിച്ചപ്പോൾ കുട്ടിയുടെ ഹൃദയമിടിപ്പും മറ്റ് ആരോഗ്യനിലയും കൃത്യമാണെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ അറിയിച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ ഒൻപതരയ്ക്ക് ശേഷമാണ് യുവതിയെ സ്ഥിരമായി നോക്കിയിരുന്ന ഗൈനക്കോളജി ഡോക്ടർ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. തുടർന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടിയുടെ പൾസ് നിലച്ചതായും മരണം സംഭവിച്ചതായും ഡോക്ടർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.യുവതിയെ കൃത്യസമയത്ത് പരിശോധിക്കുന്നതിൽ ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ മരണകാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് ബന്ധുക്കൾ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, ഗർഭസ്ഥ ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയതാണ് മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.പ്രസവത്തിനു തൊട്ടുമുൻപേ ഗർഭസ്ഥ ശിശു മരിച്ചു : ചേറ്റുവയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ അനാസ്ഥ ആരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി


Comments are closed.