Header

കാറ്ററിംഗുകാരും വിവാഹ പാര്‍ട്ടിക്കാരും ഏറ്റുമുട്ടി – പൊലീസ് വൈദിക മന്ദിരത്തില്‍ കയറി അക്രമം കാണിച്ചു

ഗുരുവായൂര്‍ : വിവാഹ ഹാളിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് പള്ളിയുടെ വൈദിക മന്ദിരത്തില്‍ കയറി അക്രമം കാണിച്ചു. കാവീട് സെന്റ് ജോസഫ് പള്ളിയോട് ചേര്‍ന്നുള്ള ഓഡിറ്റോറിയത്തിലെ അക്രമം അന്വേഷിക്കാനെത്തിയ ഗുരുവായൂര്‍ പൊലീസാണ് വൈദിക മന്ദിരത്തില്‍ കയറി അക്രമം കാണിച്ചത്. ലാത്തിയടിയേറ്റ് പള്ളി ട്രസ്റ്റിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
കാറ്ററിംഗുകാരും വിവാഹ പാര്‍ട്ടിക്കാരും ഏറ്റുമുട്ടിയതില്‍ ഇരുവിഭാഗത്തിലും പെട്ട 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹത്തിനെത്തിയ അണ്ടത്തോട് ചെമ്പ്ര നാരായണന്റെ ഭാര്യ യശോദ(62), മുളങ്കുന്നത്തുകാവ് താഴത്തുവളപ്പില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ഉഷ(49), മക്കളായ അജിത്(26), അഖില്‍(22), ഇവരുടെ ബന്ധു പാവറട്ടി തളിയില്‍ കൃഷ്ണകുമാറിന്റെ ഭാര്യ ലിഷ(45), മകന്‍ ദിവിന്‍ കൃഷ്ണ(20), എളവള്ളി പറക്കാട് വട്ടംപറമ്പില്‍ പുരുഷോത്തമന്റെ ഭാര്യ ലളിത(65), ഇവരുടെ ബന്ധു ആല്‍ത്തറ കടിക്കാട് കാട്ടിശേരി ഷിതിന്‍(23) എന്നവര്‍ക്കും കാറ്ററിംഗ് തൊഴിലാളികളും താമരയൂര്‍ സ്വദേശികളുമായ പൊന്നരാശേരി പ്രസാദ്(20), കളത്തുപുറത്ത് സജ്ഞയ്(23), ബന്ധു കളത്തുപുറത്ത് വിഷ്ണു(18), വൈമേലിപറമ്പില്‍ അമല്‍(22) എന്നിവര്‍ക്കാണ് സംഘട്ടനത്തില്‍ പരിക്കേറ്റത്.
വിവാഹത്തിന്റെ തലേദിവസമായ ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവത്തിന് തുടക്കം. ബി.ജെ.പി പ്രവര്‍ത്തകരുടെ വിവാഹം അലങ്കോലപെടുത്താന്‍ സി.പി.എം. പ്രവര്‍ത്തകരായ കാറ്ററിംഗുകാര്‍ ശ്രമിക്കുകയായിരുന്നുവെന്ന് വിവാഹ പാര്‍ട്ടിക്കാര്‍ ആരോപിച്ചു. കാറ്ററിംഗുകാരുമായുള്ള തര്‍ക്കത്തിനിടയില്‍ രാത്രി ഒമ്പതോടെ പുറത്തു നിന്ന് 20 ഓളം പേരെത്തിയാണ് തങ്ങളെ ആക്രമിച്ചതെന്നും ഇവര്‍ പറഞ്ഞു. വിവാഹ പാര്‍ട്ടിക്കാരില്‍ പരിക്കേറ്റവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യശോദയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. സി.പി.എം പ്രവര്‍ത്തകരായ തങ്ങളെ വിവാഹപാര്‍ട്ടിക്കാര്‍ അക്രമിക്കുകയായിരുന്നുവെന്ന് കാറ്ററിംഗ് തൊഴിലാളികളും ആരോപിച്ചു. ഇവരില്‍ പരിക്കേറ്റ മൂന്ന് പേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ അമലിനെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘട്ടനത്തിനിടയില്‍ ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും മേശ, കസേര എന്നിവകൊണ്ട് ഇരു വിഭാഗവും ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഘര്‍ഷം കണ്ട് പള്ളിക്കമ്മിറ്റി ഭാരവാഹികളാണ് പോലീസിനെ വിവരം അറിയിക്കുന്നത്. പോലീസെത്തി കൂടി നിന്നവരെയെല്ലാം ലാത്തി വീശി ഓടിക്കുകയായിരുന്നു. പള്ളി കമ്മിറ്റി ഭാരവാഹികളും കാവീട് സ്വദേശികളുമായ ചൊവ്വല്ലൂര്‍ അഭിജിത്ത്(23), ജോബി വടക്കന്‍(40), മേലിട്ട് ജോസഫ്(46), വര്‍ഗീസ് പുലിക്കോട്ടില്‍(22) എന്നിവര്‍ക്കാണ് പോലീസ് മര്‍ദ്ധനത്തില്‍ പരിക്കേറ്റത്.

thahani steels

Comments are closed.