ആനയില്ലാശീവേലി – ഗുരുവായൂർ ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി

ഗുരുവായൂർ : നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്സവാരംഭ ദിവസം ആനയെ ലഭിക്കാതിരുന്നതിനെ തുടർന്ന് ആനയില്ലാതെ നടത്തിയ ശീവേലിയുടെ സ്‌മരണ ഉണർത്തി, കഴകക്കാരായ വാരിയർ കുടുംബത്തിലെ അംഗങ്ങൾ വെള്ളികുത്തുവിളക്കുകളിൽ ദീപംതെളിയിച്ച് ശീവേലിക്ക് അണി നിരന്നു. ശാന്തിയേറ്റ കീഴ്‌ശാന്തി ചെറുതയൂർ അജിത്ത് നമ്പൂതിരി ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് കരങ്ങളിലേറ്റി മാറോട് ചേർത്ത് പിടിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വലംവെച്ച് ചടങ്ങ് പൂർത്തീകരിച്ചു. നാമജപവും, വാദ്യവും ആനയില്ല ശീവേലിക്ക് അകമ്പടിയായി.

35 ആനകളുള്ള ക്ഷേത്രത്തിൽ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്. ഐതിഹ്യത്തെ അന്വർത്ഥമാക്കി ചടങ്ങ് നടക്കുമ്പോൾ മണിക്കൂറുകൾക്ക് മുമ്പേ ക്ഷേത്രപരിസരത്ത് നിന്ന് ആനകളെ മാറ്റി നിറുത്തിയിരുന്നു.
ഐതിഹ്യത്തിന്റെ തുടർച്ചയായുള്ള ആനയോട്ടം ഇന്ന് ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് നടക്കും.

Comments are closed.