തൃശൂർ പൂരം ആചാര ചടങ്ങുകൾ മാത്രം – വെടിക്കെട്ട് ഒഴിവാക്കും

തൃശൂർ: തൃശൂർ പൂരം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനം. വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനം. തൃശൂർ കളക്ട്രേറ്റിൽ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി പാറമേക്കാവ് , തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. മുൻപ് സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കി പ്രധാന വെടിക്കെട്ട് നടത്താൻ പാറമേക്കാവ് ദേവസ്വം താൽപ്പര്യം അറിയിച്ചിരുന്നു. എന്നാൽ മന്ത്രിതല ചർച്ചയിൽ ഇത് ഒഴിവാക്കുകയായിരുന്നു. ആചാരം പാലിക്കുന്നതിനായി ഒരു കതിനയോ കുഴിമിന്നലോ മാത്രമാകും സമ്പൂർണ വെടിക്കെട്ടിനു പകരമായി ഉണ്ടാകുക. കുടമാറ്റത്തിൽ കുടകളുടെ എണ്ണംകുറക്കുകയും ചെയ്യും. 50 സെറ്റ് കുടകളാണ് എല്ലാ തവണയും ഓരോ വിഭാഗങ്ങളും തയാറാക്കുക. അതേപോലെ കുടമാറ്റത്തിന്റെ സമയ ദൈർഘ്യവും വെട്ടിച്ചുരുക്കി. ഇത്തവണ 1 മണിക്കൂറായിരുന്നു കുടമാറ്റത്തിനു നിശ്ചയിച്ചൊരുന്നത്. എന്നാൽ ഇത് 15 മിനിറ്റ് മാത്രമാണ് ഇത്തവണ ഉണ്ടാകുക. 15 ആനകൾ വീതം ആണ് പാറമേക്കാവിനും തിരുവമ്പാടിക്കും കുടമാറ്റത്തിൽ ഉണ്ടാകുക.

ഇലഞ്ഞിത്തറ മേളം, ആന എഴുന്നള്ളിപ്പ് തുടങ്ങിയവ ആചാരത്തിന്റെ ഭാഗമാണ് ഇതൊന്നും ഒഴിവാക്കാൻ സാധിക്കില്ല എന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പ്രതികരിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നു. വെടിക്കെട്ട് പൂർണമായും ഒഴിവാക്കും കുടമാറ്റം ചടങ്ങ് മാത്രമായി മാറ്റും മറ്റ് ആചാരങ്ങൾക്ക് മാറ്റമില്ല എന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു
മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ, കെ രാജൻ , കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മീഷണർ നവീൻ ആർ ദേശ്മുഖ് വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.