അതിജീവിതയെ പീഡിപ്പിച്ചു സ്വർണം കവർന്ന ‘കുട്ടിച്ചാത്തൻ ഫിജോ’ റിമാൻഡിൽ

അതിരപ്പിള്ളി: അതിജീവിതയെ റിസോർട്ടിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സ്വർണം കവരുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി റിമാൻഡിൽ. കൊരട്ടി മുരിങ്ങൂർ സ്വദേശി പുല്ലൻ വീട്ടിൽ കുട്ടിച്ചാത്തൻ എന്ന ഫിജോ ജോസിനെയാണ് (40) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചാലക്കുടി കൂടപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ റഷീദ് (44), ജലാലുദ്ദീൻ (23), ജോബിൻ (36) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2025 ഡിസംബർ 13-നായിരുന്നു കേസിനാസ്പദമായ സംഭവം. വാടകയ്ക്ക് വീട് എടുത്തു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അതിജീവിതയെ പ്രതികൾ അതിരപ്പിള്ളിയിലെ ‘ഗ്രീൻ സൈറ്റ്’ റിസോർട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് എം ഡി എം എ കലർത്തിയ വെള്ളം നൽകി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു പവന്റെ മാലയും വളയും കവരുകയുമായിരുന്നു.
കവർച്ച, മോഷണം, സ്ത്രീകളെ ആക്രമിക്കൽ ഉൾപ്പെടെ 14 ക്രിമിനൽ കേസുകളിൽ പ്രതിയാണ് കുട്ടിച്ചാത്തൻ ഫിജോ. 2016-ൽ തൃശ്ശൂർ അയ്യന്തോളിലെ ഫ്ലാറ്റിൽ വെച്ച് സ്ത്രീയെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ 16 ഓളം കേസുകളിൽ പ്രതിയാണ് റഷീദ്. മോഷണം, മയക്കുമരുന്ന് ഉൾപ്പെടെ 4 കേസുകളിൽ പ്രതിയാണ് ജലാലുദ്ദീൻ.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ബെന്നി കെ.പി, എസ്ഐമാരായ സുനിൽകുമാർ ടി.ബി, സതീശൻ മടപ്പാട്ടിൽ, പി.എം മൂസ്സ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Comments are closed.