Header

അകലാട് അപകട മരണം – സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാതയിൽ ചരക്ക് ലോറികൾ ചീറിപ്പായുന്നു

ചാവക്കാട് : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാതയിൽ ചരക്ക് ലോറികൾ ചീറിപ്പായുന്നു. യാതൊരുവിധ സുരക്ഷാ നടപടികളും ഇല്ലാതെയാണ് അമിത ഭാരം കയറ്റിയ വാഹനങ്ങൾ ദേശീയപാതയിൽ അമിതാവേഗതയിൽ പാഞ്ഞു കൊണ്ടിരിക്കുന്നത്. പുന്നയൂർ പഞ്ചായത്ത്‌ എടക്കഴിയൂർ നിവാസികളായ രണ്ടു പേർക്കാണ് ഇന്ന് ജീവൻ നഷ്ടപ്പെട്ടത്. കണ്ടയിനർ ലോറിയിൽ കൊണ്ടു പോവുകയായിരുന്ന ഇരുമ്പ് ബ്ലോക്കുകൾ കെട്ടുപൊട്ടി റോഡിലേക്ക് വീണ് അതിനടിയിൽ പെട്ടാണ് രണ്ടും പേരും മരിച്ചത്. സുബഹി നമസ്കാരം കഴിഞ്ഞു അകലാട് സ്കൂൾ ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്ന എടക്കഴിയൂർ അകലാട് സ്വദേശികളായ പുതുവീട്ടിൽ മഠത്തിൽ പറമ്പിൽ മുഹമ്മദാലി ഹാജി (70), അതുവഴി പോയിരുന്ന ഹോട്ടൽ തൊഴിലാളിയായ കിഴക്കേതറയിൽ അബു മകൻ ഷാജി (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം.

കേന്ദ്ര ഗതാഗത നിയമപ്രകാരം 20 അടി കണ്ടയിനർ ലോറിയിൽ 25 ടൺ ഭാരവും സാധാരണ ചരക്ക് കണ്ടയിനർ ലോറികളിൽ കൂടിയഭാരം 40 ടണിൽ കൂടുവാൻ പാടില്ലാ എന്നിരിക്കെ ഇതിനേക്കാൾ ഇരട്ടിയിലധികം ഭാരം കയറ്റിയാണ് ലോറികൾ സർവീസ് നടത്തുന്നത്.
ഇരുമ്പ് കമ്പി, മുള, മരം എന്നിവ കയറ്റിപ്പോകുന്ന ലോറികൾ യാത്രക്കാരുടെയും മറ്റു വാഹനങ്ങളുടെയും സുരക്ഷ മാനിക്കാതെയാണ് ചരക്ക് ഗതാഗതം നടത്തുന്നത്. പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്.

ദേശീയപാത 66 ടിപ്പു സുൽത്താൻ റോഡിൽ അണ്ടത്തോടിനും എടക്കഴിയൂരിനും ഇടയിൽ ദിവസംതോറും വാഹനാപകടങ്ങളും അപകട മരണങ്ങളും വർദ്ദിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ നാട്ടുകാരുടെയും യാത്രക്കാരുടെയും സുരക്ഷക്ക് വേണ്ട നടപടികൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

thahani steels

Comments are closed.