Header

ചരിത്രം കുറിച്ച് ചരിത്രഗാനം – മെഗാ റമ്പാൻ പാട്ടിനു എത്തിച്ചേർന്നത് 4000 ൽ അധികം അമ്മമാർ

ചാവക്കാട് : ഭാരത അപ്പസ്തോലനായ മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ വി തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തളിയക്കുളക്കരയിൽ അതിരൂപതാ മാതൃവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 4000 ലധികം അമ്മമാരുടെ മെഗാ റമ്പാൻ പാട്ട് ചരിത്രമായി. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സിൽ ഇടം നേടി

തൃശൂർ രൂപതയുടെ 220 പള്ളികളിൽ നിന്നായി 4000ൽ അധികം അമ്മമാരാണ്
തളിയക്കുളക്കരയിൽ ഇന്ന് വൈകീട്ട് നാലുമണിക്ക് ഒത്തുകൂടിയത്. മാതൃവേദി സംഘടിപ്പിച്ച റമ്പാൻ പാട്ട് മത്സരത്തിൽ വിജയികളായവരാണ് മെഗാ റമ്പാൻ പാട്ടിനു നേതൃത്വം നൽകിയത്.

മാളിയേക്കൽ കുടുംബാംഗമായ മാർ തോമാ റമ്പാനാണ് റമ്പാൻ പാട്ടിന്റെ കർത്താവ്. വാമൊഴിയായി തലമുറകളായി പാടിവന്ന വിശുദ്ധ തോമശ്ലീഹായുടെ ചരിത്രം പാടുന്ന റമ്പാൻ പാട്ട് പിന്നീട് എഴുതിവെക്കപ്പെട്ടു. കാലഹരണപ്പെട്ടു പോയേക്കാവുന്ന ഒരു ക്രിസ്തീയ കലയുടെ വീണ്ടെടുപ്പിനുള്ള ശ്രമത്തിന്റെ ഭാഗമാണ് മെഗാ റമ്പാൻ പാട്ടും, മത്സരങ്ങളും സംഘടിപ്പിക്കുന്നത്.

വിശുദ്ധ തോമശ്ലീഹായുടെ ഇന്ത്യൻ പ്രവേശനവും രക്തസാക്ഷ്യവും ഉൾപ്പെടെയുള്ള ജീവ ചരിത്ര രചനയാണ് 448 വരികളുള്ള റമ്പാൻ പാട്ട്. ഇതിലെ 173 വരികളാണ് 15 മിനിറ്റ് സമയത്തിൽ 4000 അധികം പേർ ചേർന്നു പാടി ലോക റെക്കോഡ് സ്ഥാപിച്ചത്. മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950 വർഷം കണക്കാക്കിയാണ് 1950 അമ്മമാരുടെ മെഗാ കോറസ് ഒരുക്കിയത്. പക്ഷെ പങ്കെടുക്കാൻ എത്തിയത് നാലായിരത്തിലധികം പേർ.

മാർ ആൻഡ്രൂസ് താഴത്ത് (തൃശ്ശൂർ അതിരൂപത മാത്രപോലീത) ഉദ്ഘാടനം നിർവഹിച്ചു.
ഫാ. ഡെന്നി താണിക്കൽ (രൂപതയറക്ടർ) സ്വാഗതം ആശംസിച്ചു.
ആർച്ച് പ്രീസ്റ്റ് റവ ഫാദർ ഡോ ഡേവിഡ് കണ്ണമ്പുഴ അസി വികാരി ഫാദർ മിഥുൻ വടക്കേതല, മാതൃവേദി രൂപത പ്രസിഡന്റ്‌ ശ്രീമതി എൽസി വിൻസെന്റ്,മാതൃവേദി അസി ഡയറക്ടർ ഫാ ഷാന്റോ തലക്കോട്ടൂർ,ട്രസ്റ്റിമാരായ മാത്യു ലീജിയൻ സിന്റോതോമസ്, ജിന്റോ, ജോസഫ് കോർഡിനേറ്റർ ശ്രീമതി ബീന ജോഷി എന്നിവർ നേതൃത്വം നൽകി.

thahani steels

Comments are closed.