Header

നാളെ ആനയോട്ടം – ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഉത്സവ പകർച്ച, പ്രസാദ ഊട്ട് എന്നിവയ്ക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.

തെക്കേ നടയിൽ തയ്യാറാക്കിയ പ്രത്യേക നടപന്തലിൽ ഒരേ സമയം 1400 പേർക്ക് ഭക്ഷണമൊരുക്കും. ഇരുപതിനായിരത്തിൽപരം ഭക്തർക്ക് ദിവസേന പ്രസാദ ഊട്ട് നൽകും. രാവിലെ 9 മുതൽ ആരംഭിക്കുന്ന പ്രസാദ ഊട്ട്, ഉച്ചയ്ക്ക് 2 വരെ തുടരും. 2-മണിവരെ വരിയിൽ നിൽക്കുന്ന എല്ലാഭക്തർക്കും പ്രസാദ ഊട്ട് നൽകും. ദിവസവും ഉദ്ദേശം 30000-പേർക്ക് പ്രസാദ കഞ്ഞി, ക്ഷേത്രത്തിന് തെക്കുഭാഗത്ത് പ്രത്യേകം പടുത്തുയർത്തിയ സ്ഥലത്തുവെച്ച് നൽകും. രണ്ട് ലക്ഷം പാള പ്ലേറ്റ് ഇതിനായി തയ്യാറാക്കി കഴിഞ്ഞു. 1000 ചാക്കിലധികം അരിയും നാല് ലോറികളിലായി പച്ചക്കറികളും ആദ്യഘട്ടമായി എത്തികഴിഞ്ഞു.

ക്ഷേത്രം പാചകകാർക്ക് പുറമെ 100 ദേഹണ്ഡസഹായികളും പച്ചക്കറി നുറുക്കുന്നതിനായി 40പേരെ യും നിയമിച്ചുകഴിഞ്ഞു. ​പാചകവിധക്തനായ എറണാകുളം സുബ്ബരാജ് എമ്പ്രാന്തിരിയുടെ നേതൃത്വത്തിലാണ് ഉത്സവത്തിന്റെ ഭക്ഷണം തയ്യാറാക്കുന്നത് ആരോ​ഗ്യവകുപ്പിന്റെ ഹെൽത് കാർഡും പരിശോധനകൾക്ക് ശേഷം ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

നാളെ മാർച്ച് 3-ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3-ന് നടക്കുന്ന ആനയോട്ടത്തോടെയാണ് ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ദേവസ്വം ആനതറവാട്ടിലെ 19 -ഓളം ആനകൾ പങ്കെടുക്കും. ഓട്ടമത്സരത്തിൽ പങ്കെടുക്കാനുള്ള 10-ആനകളിൽനിന്നും വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിനുമുന്നിൽവെച്ച് നറുക്കിട്ടെടുത്തു. ആദ്യം ക്ഷേത്രഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. തുടർന്ന് രാത്രി കുഭമാസത്തിലെ പൂയ്യം നാളിൽ ക്ഷേത്രം തന്ത്രി സ്വർണ്ണകൊടിമരത്തിൽ സപ്തവർണ്ണകൊടി ഉയർത്തുന്നതോടെ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കമാകും. 12-ന് രാത്രി ആറാട്ടിനുശേഷം, കൊടിയിറങ്ങുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂർ ഉത്സവത്തിന് സമാപ്തിയാകും.

വാർത്താസമ്മേളനത്തിൽ ഭരണസമിതിയം​ഗങ്ങളായ സി മനോജ്, ലി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ പങ്കെടുത്തു.

thahani steels

Comments are closed.