Header

ആസ്വാദകരിൽ നവ്യാനുഭവം തീർത്ത് അന്വേഷാ മൊഹന്തയുടെ സത്രിയ നൃത്തം

ഗുരുവായൂർ : ആസ്വാദകർക്ക്‌ നവ്യാനുഭവമായി അന്വേഷ മൊഹന്തയുടെയും സംഘത്തിന്റെയും സത്രിയ നൃത്തം. ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഏഴാം നാൾ മേല്പത്തൂർ ഓഡിറ്റോറിയത്തിലാണ് വേദിയും സദസ്സും കീഴടക്കി സത്രിയ നൃത്തം അരങ്ങേറിയത്.

അസമിലാണ് ‘സത്രിയ’ ക്ലാസിക്കൽ നൃത്തരൂപത്തിന്റെ തുടക്കം. ബ്രഹ്മപുത്രാനദിക്ക‌് നടുവിലെ മാജുലി ദ്വീപിലാണ് ആദ്യാവതരണം. 15–-ാംനൂറ്റാണ്ടിൽ വൈഷ്ണവ സംസ്കാരത്തിന്റെ ഭാഗമായി സത്രങ്ങളോടനുബന്ധിച്ച‌് നടത്തുന്ന നൃത്തരൂപമാണിത്‌. വൈഷ്ണവ മതകേന്ദ്രമായ ‘സാത്രി’യിൽനിന്നാണ് സത്രിയയുടെ ആരംഭം.

അസമിലെ ഗോഹാടി സ്വദേശിയായ ഡോ. അന്വേഷാ മൊഹന്ത സത്ത്രിയ നൃത്തത്തിലെ പ്രശസ്തയായ യുവ നർത്തകിയാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും നൃത്തകലയിൽ ഡോക്ടറേറ്റ് നേടിയ അന്വേഷക്ക് ഉസ്താദ് ബിസ്മില്ലാഖാൻ പുരസ്‌കാരം, കേന്ദ്ര സംഗീത നാടക ആക്കാദമി പുരസ്‌കാരം, നവനീതം കൾച്ചറൽ ട്രസ്റ്റ് 2018 ലെ ഭാരത കല രത്‌ന അവാർഡ്, ഇന്റർനാഷണൽ വുമൺസ് ഡേ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദൂരദർശൻ എ ഗ്രേഡ് ആർടിസ്റ്റായ ഇവർ ദേശീയവും അന്തർദേശീയവുമായ നിരവധി വേദികളിൽ പ്രകടനം നടത്തിവരുന്നു.

വൈഷ്ണവ സന്ന്യാസി ശങ്കരദേവാണ് നൃത്തത്തിന് നിലവിലെ രൂപം നൽകിയത്. ശിഷ്യൻ മാധവ്ദേവ് കാലാനുസൃതമായി പരിഷ‌്കരിച്ചു. ഒറ്റയ‌്ക്കും സംഘമായും സത്രിയ നൃത്തം അവതരിപ്പിക്കുന്നുണ്ട‌്. തിയറ്റർ അവതരണവുമുണ്ട്. ഭക്തിയാണ് ഇതിവൃത്തമെങ്കിലും ലാസ്യത്തിനാണ് പ്രാധാന്യം.
2000ൽ കേന്ദ്ര സംഗീത നാടക അക്കാദമി ക്ലാസിക്കൽ നൃത്തമായി അംഗീകരിച്ചു. മോഹിനിയാട്ടത്തോട് സാദൃശ്യമുള്ള ഈ നൃത്തത്തിൽ കൃഷ്ണകഥകളാണ്‌ പ്രധാനമായും അവതരിപ്പിക്കുന്നത്.

thahani steels

Comments are closed.