കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി

ചാവക്കാട് : മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിലേക്ക് തെറിച്ചു വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി. ഏങ്ങണ്ടിയൂർ എത്തായ് സ്വദേശി കരിപ്പയിൽ വിജീഷ് (53)ആണ് കടലിൽ വീണ് മരിച്ചത്. 21 ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. വിജേഷ് അടക്കം അഞ്ചു പേർ അടങ്ങുന്ന മത്സ്യ തൊഴിലാളികൾ ചേറ്റുവ ഹാർബറിൽ നിന്ന് ശിവശക്തി എന്ന ഫൈബർ വള്ളത്തിലാണ് മത്സ്യബന്ധനത്തിന് പോയത്. ശക്തമായ കാറ്റിൽ ആടിയുലഞ്ഞ വള്ളത്തിൽ നിന്ന് ചേറ്റുവ അഴിമുഖത്ത് നിന്നും പടിഞ്ഞാറു മാറി അഞ്ചങ്ങാടി വളവിന് പടിഞ്ഞാറ് പത്ത് കിലോമീറ്റർ അകലെ വെച്ച് വിജീഷ്കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കപ്പൽ ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു.

ഇന്ന് ശനിയാഴ്ച രാവിലെ മറ്റ് വള്ളങ്ങളിലെ തൊഴിലാളികളാണ് അകലാട് ആഴക്കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. ഒഴുകി പോകാതി തിരിക്കാൻ മത്സ്യ തൊഴിലാകൾ സമീപം തന്നെ നിലയുറച്ചു. വിവരം അറിയിച്ചതോടെ രാവിലെ 10. 30 ഓടെ കോസ്റ്റൽ പൊലീസ് എസ്. ഐ. ലോഫി രാജിന്റെ നേതൃത്വത്തിൽ ഫിഷറീസ് ബോട്ടിൽ അവിടേക്ക് പുറപ്പെടുകയായിരുന്നു. മൂന്ന് മണിക്കൂറോളം യാത്ര ചെയ്താണ് സ്ഥലത്ത് എത്തിയത്. തുടർന്ന് മൃതദേഹം വൈകീട്ട് നാലോടെ ചേറ്റുവ ഹാർബറിൽ എത്തിച്ചു. വിവരം അറിയിച്ചതോടെ വിജേഷിൻ്റെ മകൻ മോഹിത് എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ചെത്ത് തൊഴിലാളിയായ വിജീഷ് ഒരു മാസം മുമ്പാണ് കടലിൽ മത്സ്യബന്ധനത്തിന് പോയി തുടങ്ങിയത്. ചെത്ത് തൊഴിലുമായി ബന്ധപ്പെട്ട് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. വീട്ടിൽ മുള ഉൾപ്പെടെയുള്ള വൃക്ഷങ്ങളും ചെടികളും വെച്ചു പിടിപ്പിച്ച് വിജേഷ് വീട്ട് പരിസരം കാടാക്കിയത് നേരത്തെവാർത്തകളിൽ നിറഞ്ഞിരുന്നു. പച്ചക്കറികളും മത്സ്യ കൃഷിയും നടത്തിവരുന്നുണ്ട്. നല്ലൊരു കർഷകൻകൂടിയായ വിജീഷിന് കാർഷിക രംഗത്ത് അവാർഡും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളും വിദ്യാർഥികളും അധ്യാപകരും കാർഷിക രംഗത്തെ പ്രമുഖരടക്കം നിരവധി പേർ കൃഷിയിടം സന്ദർശിക്കാറുണ്ട്.
ഭാര്യ: പ്രീതി. മാതാവ്: കോമള. മകൻ : മോഹിത്. സഹോദരിമാർ : അനിത, ലളിത, വിനിത. സംസ്കാരം ഞായറാഴ്ച നടക്കും.

Comments are closed.