Header

ചാവക്കാട്ടെ പന്ത്രണ്ടു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ചാവക്കാട് : നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നഗരത്തിലെ പന്ത്രണ്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ബിസ്മി ഫാസ്റ്റ് ഫുഡ്, റഹ്മത്ത് ഹോട്ടല്‍, നാഷണല്‍ ഫുഡ് പാലസ്, ഹോട്ടല്‍ അല്‍സാക്കി, സമുദ്ര റസ്റ്റോറന്റ്, അമരാവതി റസ്റ്റോറന്റ്, ബാലകൃഷ്ണ കഫേ, ഹോട്ടല്‍ വിംമ്പീസ്, ഹോട്ടല്‍ കൈരളി, ഹോട്ടല്‍ റഹ്മാനിയ, കൂട്ടുങ്ങല്‍ കഫേ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്.

ഭക്ഷ്യയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യത്തില്‍ വില്പനയ്ക്ക് സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങളാണ് പരിശോധനയില്‍ കണ്ടെടുത്തത്. പഴകിയ ചിക്കന്‍ മസാല, അല്‍ഫാം, ഫ്രൈഡ് റൈസ്, ചോറ്, ചിക്കന്‍ ചില്ലി, ചിക്കന്‍ കറി, ബീഫ് ചില്ലി, സലാഡ്, പൊറോട്ട, ബീഫ് ഗ്രേവി, ബീഫ് കറി, ഉള്ളി കറി, ഗോതമ്പുമാവ്, പൊറോട്ട മാവ് എന്നിവ പിടിച്ചെടുത്ത ഭക്ഷസാധനങ്ങളില്‍ ഉള്‍പ്പെടും. കൂടാതെ സര്‍ക്കാര്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തിട്ടുണ്ട്.

മിക്ക ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി പിഴ ചുമത്തി.
നഗരസഭ ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി സക്കീര്‍ ഹുസൈന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ജെ ശംഭു, കെ.ബി. ദിനേശ്, ശിവപ്രസാദ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

thahani steels

Comments are closed.