
ദോഹ : കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അഞ്ചു മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. തൃശൂർ ചാവക്കാട് വെങ്കിടങ് സ്വദേശികളാണ് രണ്ടു പേർ. വെങ്കിടങ് കുറ്റിക്കാട്ടുചാലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്ന(29) മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം) എന്നിവരാണ് മരിച്ചത്.

ഖത്തറിൽ നിന്ന് കെനിയയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയ സംഘമാണ് അപകടത്തിൽ പെട്ടത്. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ച മറ്റു മലയാളികൾ.
ജൂൺ 9 തങ്കളാഴ്ച്ച ഉച്ചതിരിഞ്ഞാണ് അപകടം സംഭവിച്ചത്. മഴയത്ത് നിയന്ത്രണം വിട്ട ബസ്സ് റോഡിൽ നിന്ന് തെന്നിമാറി മരത്തിലിടിച്ച് താഴ്ന്ന ഭാഗത്തേക്ക് നിരവധി തവണ മറിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. വെങ്കിടങ് സ്വദേശി മുഹമ്മദ് ഹനീഫ് ഉൾപ്പെടെ പരിക്കേറ്റ 27 പേരെ ന്യാഹുരുരു കൗണ്ടി റഫറൽ ആശുപത്രിയിൽ (Nyahururu County Referral Hospital) പ്രവേശിപ്പിച്ചു. നകുരു കൗണ്ടിയിൽ നിന്ന് ലൈക്കിപിയ കൗണ്ടിയിലെ ന്യാഹുരു തോംസൺ വെള്ളച്ചാട്ടം കാണാൻ പോകുന്നതിനിടെയാണ് വിനോദ സഞ്ചാരികളുടെ ബസ്സ് അപകടത്തിൽ പെട്ടത്.

Comments are closed.