Header

ജീവനാക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക് തട്ടിയെടുത്തു – സി പി എം നേതാവുള്‍പ്പെടെ പത്തു പേര്‍ക്കെതിരെ പരാതി

പുന്നയൂര്‍: ജീവനാക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക് തട്ടിയെടുത്തതിനെതിരെ സി പി എം നേതാവുള്‍പ്പെടെ പത്തു പേര്‍ക്കെതിരെ വടക്കേകാട് പോലീസില്‍ പരാതി. പഞ്ചായത്തില്‍ വികസന സമിതി യോഗങ്ങളില്‍ ഹാജരായില്ലെന്നാരോപിച്ച് സി.പി.എം അംഗത്തിന് ഒപ്പിടാന്‍ ഹാജര്‍ ബുക്ക് നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്തംഗവും സി.പി.എം നേതാവുള്‍പ്പടെയുള്ളവരത്തെി ജീവനക്കാരനെ ആക്രമിച്ച് മിനിറ്റ്സ് ബുക്ക് തട്ടിയെടുത്തതായാണ് പരാതി.
പുന്നയൂര്‍ പഞ്ചായ്തതിലെ സി.പി.എം അംഗം എം.ബി രാജേഷ്, പുന്നയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.വി സുരേഷ്, മുന്‍ പഞ്ചായത്തംഗം വി.കെ ഇര്‍ഷാദ്, ഷാജഹാന്‍ കോഞ്ചായടത്ത് തുടങ്ങി 10പേര്‍ക്കെതിരെയാണ് പഞ്ചായത്ത് പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത്, പഞ്ചായത്തിലെ ക്ളര്‍ക്ക് അനില്‍കുമാര്‍ എന്നിവര്‍ വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കിയത്.
പുന്നയൂര്‍ പഞ്ചായത്ത് ഓഫീസില്‍ ശനിയാഴ്ച്ച രാവിലെ 11ന് നടന്ന വികസനസമിതി യോഗത്തിനിടെയാണ് സംഭവം. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ വികസന കാര്യ സ്ഥിരം സമിതിയില്‍ സീനത്ത് അഷറഫാണ് അധ്യക്ഷ. കോണ്‍ഗ്രസിലെ മൂത്തേടത്ത് അഷറഫ്, മുനാഷ്, സി.പി.എം പ്രതിനിധികളായ എം.ബി രാജേഷ്, ഷമീം അഷറഫ് എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍. ഇവരില്‍ എം.ബി രാജേഷ് അഞ്ച് യോഗത്തില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് പഞ്ചായത്ത് ഭരണ നേതൃത്വം വിശദീകരണം ചോദിച്ചുള്ള നോട്ടീസ് അയച്ചതായി പറയുന്നു. ഇത് കൂടാതെ ഇദ്ദേഹത്തെ അയോഗ്യനാക്കാനുള്ള യോഗവും വിളിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ശനിയാഴ്ച്ച വീണ്ടും വികസന സമിതിയോഗം ചേരുന്നത്. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ രാജേഷ് എത്തിയപ്പോള്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച സീനത്ത് അഷറഫ്, കോണ്‍ഗ്രസ് അംഗങ്ങളായ മൂത്തേടത്ത് അഷറഫ്, മുനാഷ് എന്നിവര്‍ സമ്മിതിച്ചില്ല. യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ രാജേഷ് ഒപ്പിടേണ്ട കോളം ക്രോസ് ചെയ്തു. ഇതില്‍ ഷെമീം അഷറഫ് ഒപ്പിടേണ്ട ഭാഗവും വെട്ടിയിട്ടതായി ആക്ഷേപമുണ്ട്. അനില്‍കുമാറും യു.ഡി.എഫ് അംഗങ്ങളും രാജേഷുമായി തര്‍ക്കം നടക്കുന്നതിനിടയില്‍ സി പി എം ഏരിയാ കമ്മിറ്റി അംഗം ടി.വി സുരേന്ദ്രനും സംഘവും യോഗം നടക്കുന്ന സ്ഥലത്തത്തെി അനില്‍ കുമാറിനെ അസഭ്യം പറഞ്ഞ് വലിച്ചിഴച്ചെന്നും അദ്ദേഹത്തിന്‍്റെ കയ്യില്‍ നിന്ന് ഹാജര്‍ ബുക്ക് ബലമായി പിടിച്ചെടുത്തെന്നുമാണ് പരാതി.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് വടക്കേക്കാട് എസ്.ഐ പി.കെ മോഹിത് വൈകുന്നേരം നാലോടെ പഞ്ചായത്ത് ഓഫീസിലത്തെി സീനത്ത് അഷറഫ്, എം.ബി രാജേഷ്, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.
അതേ സമയം പുന്നയൂര്‍ പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് നേതൃത്വം മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കി രാജേഷിനെ അയോഗ്യനാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. അഞ്ച് യോഗങ്ങളില്‍ രണ്ടെണ്ണത്തില്‍ പങ്കെടുക്കാന്‍ രാജേഷിന് നോട്ടീസ് നല്‍കിയിരുന്നില്ലെന്നും പഞ്ചായത്തില്‍ തന്നെ ഇടത് അംഗങ്ങള്‍ വിളിച്ച് ചേര്‍ത്ത ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടിയിലാണ് ഒരു യോഗം നടന്നതെന്നും രാജേഷ് വ്യക്തമാക്കി. തന്നെ അയോഗ്യനാക്കാന്‍ പഞ്ചാത്ത് ഭരണ സമിതിക്ക് അധികാരമില്ലെന്നിരിക്കെ ഭരണസമിതി പരാതി അയക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ്. ശനിയാഴ്ച്ച നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി അറിയിപ്പ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ എത്തിയതെന്നും രാജേഷ് വിശദീകരിച്ചു. യോഗത്തില്‍ ഒപ്പിടാന്‍ അനുവദിക്കാതിരുന്നതിന്റെ കാരണം അന്വേഷിക്കുക മാത്രമാണുണ്ടായതെന്നും ഹാജര്‍ബുക്ക് തട്ടിയെടുത്തെന്നത് നുണ പ്രചാരണമാണെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.
ശനിയാഴ്ച്ച പഞ്ചായത്ത് യോഗത്തില്‍ സി.പി.എം നേതാക്കള്‍ അതിക്രമിച്ച് കയറി ഹാജര്‍ബുക്ക് തട്ടിയെടുത്ത് ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചതിനെതിരെ ഡി.സിസി ജനറല്‍ സെക്രട്ടറിമാരായ എം.വി ഹൈദരലി, കെ അബൂബക്കര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കരീം കരിപ്പോട്ടില്‍ എന്നിവര്‍ പ്രതിഷേധിച്ചു.

വടക്കേക്കാട് എസ്.ഐ പി.കെ മോഹിത് ജീവനക്കാരില്‍ നിന്ന് മൊഴിയെടുക്കുന്നു
വടക്കേക്കാട് എസ്.ഐ പി.കെ മോഹിത് ജീവനക്കാരില്‍ നിന്ന് മൊഴിയെടുക്കുന്നു
thahani steels

Comments are closed.