Header

തെക്കന്‍ പാലയൂരില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നു

ചാവക്കാട്: ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് തെക്കന്‍പാലയൂരില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നു. തെക്കന്‍പാലയൂരിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും പുറമ്പോക്കില്‍പെട്ടതുമായ  ഏക്കര്‍കണക്കിന് ഭൂമിയിലെ  കണ്ടല്‍ക്കാടുകളാണ് തിരഞ്ഞെടുപ്പിന്റെ മറവില്‍ വെട്ടിനശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് കണ്ടല്‍ നശീകരണം നടക്കുന്നുണ്ടെങ്കിലും അധികൃതരാരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ക്ഷേപമുണ്ട്. ചുള്ളിക്കണ്ടല്‍, ഉപ്പൂറ്റിക്കണ്ടല്‍, പാല്‍ക്കണ്ടല്‍, കാല്‍നീണ്ടിക്കണ്ടല്‍ എന്നീ വിവിധ ഇനം കണ്ടല്‍ചെടികളാണ് കൂട്ടത്തോടെ വെട്ടി നശിപ്പിച്ചിട്ടുള്ളത്. കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കാന്‍ ഉടമസ്ഥര്‍ കരാര്‍ നല്‍കിയിരിക്കുകയാണെന്നാണ് അറിയുന്നത്. തൊഴിലാളികള്‍ രാത്രിയും പകലുമായാണ് വെട്ടിനിരത്തല്‍ നടത്തുന്നത്. കണ്ടല്‍ വെട്ടിനശിപ്പിക്കുന്നതോടൊപ്പം ഇവിടെയുള്ള ചതുപ്പുനിലവും തോടും മണ്ണിട്ട് നികത്തുകയും ചെയ്യുന്നുണ്ട്. കുറേ ഭാഗങ്ങള്‍ ഇതിനോടകം നികത്തിക്കഴിഞ്ഞിട്ടുണ്ട്. സംരക്ഷിത സസ്യസമൂഹമായ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നത് ശിക്ഷാര്‍ഹമായിട്ടും അധികാരികള്‍  ഇടപെടാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനകേന്ദ്രമാണ് കണ്ടല്‍ക്കാടുകള്‍. വിവിധ ഇനം മത്സ്യങ്ങളുടേയും പച്ച ഞണ്ടിന്റേയും സംരക്ഷണകേന്ദ്രം കൂടിയാണ് കണ്ടല്‍ക്കാടുകള്‍. അപൂര്‍വ്വ ഇനം വെള്ളിമാറന്‍ കുളക്കോഴികളും ഇവിടെ ധാരാളമായുണ്ട്.

thahani steels

Comments are closed.