Header

ഗുരുവായൂരിൽ ഭക്തരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള വെറ്റിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് നായക്ക് പേ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത്. നിരവധി പേർക്ക് നായയുടെ കടിയേറ്റതായി വിവരമുണ്ട്. ഇതിൽ ഏഴ് പേർ മാത്രമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സ തേടിയവരോട് പേ വിഷബാധക്കുള്ള തുടർ ചികിത്സ നടത്തണമെന്ന് ആരോഗ്യ വിഭാഗം നിർദേശം നൽകിയിട്ടുണ്ട്.
അതെ സമയംഒരു ചികിത്സയും തേടാതെ പോയവരുടെ കാര്യത്തിലാണ് ആശങ്ക ഉയരുന്നത്. ഇന്നലെ രാവിലെ പത്ത് മണിമുതൽ ഉച്ചക്ക് ഒന്നരമണിവരെയായിരുന്നു ക്ഷേത്രനടയിലും പരിസരത്തുമായി നായയുടെ വിളയാട്ടം.

ഏഴു വയസുകാരനായ പുതുച്ചേരി സ്വദേശിയായ കുട്ടിക്കും പിതാവിനും തമിഴ്നാട് സ്വദേശിയായ ഭക്തനും കടിയേറ്റിരുന്നു. കിഴക്കെനടയില്‍ മൂന്നിടത്തായാണ് നായ ഭക്തരെ ആക്രമിച്ചത്. കിഴക്കേ നടയിൽകോഫി ഹൗസിന് സമീപവും സത്രം ഗേറ്റിന് സമീപവുമാണ് നായയുടെ ആക്രമണം ഉണ്ടായത്. ദേവസ്വം ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നഗര സഭ കൗൺസിലർ കെ പി ഉദയന്റെ നേതൃത്വത്തിൽ നാട്ടുകാരും നഗരസഭ ജീവനക്കാരും ചേർന്ന് കിഴക്കേ നടയിലെ സത്രം വളപ്പിൽ നിന്നും നായയെ പിടി കൂടി മണ്ണുത്തി മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.

കൊയിലാണ്ടി മാവുത്തിപുറത്തോട് അഭിലാഷ് (25), പാലക്കാട് ചെങ്ങരക്കാട്ടില്‍ രമാദേവി (50), ചെന്നൈ ബജാജ് അപ്പാര്‍ട്ട്മെന്റില്‍ വെങ്കട്ട് (18), ചെങ്ങന്നൂര്‍ കല്ലിശേരി ചന്ദ്രമോഹനന്‍ പിള്ള (57), പുതുച്ചേരി തിലാസ്പെട്ട് സ്വദേശികളായ മഹേഷ് (42), റിതീഷ് (7), മലപ്പുറം പുളിക്കല്‍ സിതാര (39) എന്നിവരാണ്‌ മെഡിക്കൽ കോളേജ് ആശുപത്രീയിൽ ചികിത്സ തേടിയത്.

നിരവധി ഭക്തർക്ക് നായയുടെ കടിയേറ്റിട്ടും ക്ഷേത്ര നടയിലുള്ള നായകളെ മാറ്റാൻ ദേവസ്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്ഷേത്ര നടയിൽ വിഹരിക്കുന്ന നായ്ക്കളിൽ ചിലതിനെ പേ ബാധിച്ച നായ കടിച്ചിരുന്നതായും പറയുന്നു. ഇത് ക്ഷേത്ര നടയിലെ വ്യാപാരികളെയും കടുത്ത ആശങ്കയിൽ ആക്കിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും നായകളുടെ കടിയേൽക്കാം എന്ന അവസ്ഥയിലാണ് വ്യാപാരികളൂം ഭക്തരും.

thahani steels

Comments are closed.