Header

കുട്ടാടന്‍ പാടത്തെ തീ ഇനിയുമണഞ്ഞില്ല – നാട്ടുകാര്‍ ആശങ്കയില്‍

പുന്നയൂര്‍: തെക്കേ പുന്നയൂര്‍ ആലാപാലത്തിനു സമീപം നായരങ്ങാടി റോഡിന്റെ വടക്ക് കുട്ടാടന്‍ പാടത്ത് തിങ്കളാഴ്ച്ച രാത്രി 10 ഓടെ ആരംഭിച്ച തീ ഇനിയും അണയാതെ പുകയുകയാണ്. വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശിട്ട പാടത്ത് രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന് ഉണങ്ങിക്കിടക്കുന്ന പോട്ടയും കാട്ടു പുല്ലുമാണ് കത്തിയത്. രാത്രി 10 ഓടെ ആരംഭിച്ച അഗ്നി കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ച് ആളിക്കത്തിയതോടെ നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്നത്തെിയ വടക്കേക്കാട് പൊലീസും ഗുരുവായൂരില്‍ നിന്ന് രണ്ട് യൂണിറ്റായത്തെിയ അഗ്നിശമന സേനയും ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് അണച്ചത്. പാടത്തിന്റെ രണ്ടറ്റത്തും ആള്‍പാര്‍പ്പുള്ളതിനാല്‍ തീ അവിടേക്ക് പടരാതിരിക്കാന്‍ ആ ഭാഗത്തെ പുല്ലും പോട്ടയും വെള്ളമടിച്ച് നനച്ചാണ് അഗ്നി ശമനസേന പിന്മാറിയത്. എന്നാല്‍ പുകഞ്ഞു കിടന്ന പാടം ചൊവ്വാഴ്ച്ച ഉച്ചയോടെ വീശിയ കാറ്റേറ്റ് വീണ്ടും കത്തിപ്പടരാന്‍ തുടങ്ങി. ആശങ്കയിലായ പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരില്‍ നിന്നുള്ള അഗ്നിശമന വിഭാഗം വീണ്ടുമത്തെി തീയണക്കാന്‍ ശ്രമിച്ചു. നാട്ടുകാരും ഒപ്പം ചേര്‍ന്നു. എന്നാല്‍ അഗ്നി ശമന വിഭാഗം പോയിട്ടും തീ പൂര്‍ണ്ണമായി കെട്ടടങ്ങിയിട്ടില്ല. പുല്ലിലേക്ക് പടരുന്ന തീ തെങ്ങോല കൊണ്ടടിച്ച് കെടുത്തുകയാണ്. പാടത്തുകൂടിയുള്ള വൈദ്യുതി കാലുകള്‍ ഭാഗികമായി കത്തിയിട്ടുണ്ട്. ഈ ഭാഗത്തേക്കുള വൈദ്യുതി വിതരണം വിച്ചേദിച്ചു.
തീ കത്താനുണ്ടായ കാരണം അവ്യക്തമാണ്. എന്നാല്‍ മേഖലയില്‍ മദ്യമയക്കുമരുന്നു സംഘം താവളമടിക്കുന്ന ഭാഗത്തുനിന്നാണ് തീപടര്‍ന്നിട്ടുള്ളത്. ഇവരെയാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

thahani steels

Comments are closed.