കേച്ചേരി മമത ബാറിൽ ഗുണ്ടാവിളയാട്ടം; യുവാവിന് ക്രൂരമർദ്ദനം, ആറുപേർ പോലീസ് കസ്റ്റഡിയിൽ

കേച്ചേരി: കേച്ചേരിയിലുള്ള മമത ബാറിൽ മദ്യപിക്കാനെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. അക്രമത്തിൽ കേച്ചേരി ചിറനെല്ലൂർ സ്വദേശി കബീറിനാണ് (38) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി, കുന്നംകുളം സ്വദേശികളായ ആറുപേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം അരങ്ങേറിയത്. ബാറിൽ മദ്യപിക്കാനെത്തിയ കബീറിനെ, പാവറട്ടി, കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധികളിലെ സാമൂഹ്യവിരുദ്ധരടക്കം എട്ടുപേരടങ്ങുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സിയാദിന്റെ നേതൃത്വത്തിലായിരുന്നു അക്രമം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച സംഘത്തിലെ ആറുപേരെയാണ് കുന്നംകുളം പോലീസ് അതിവേഗം കസ്റ്റഡിയിലെടുത്തത്.
അക്രമത്തിന്റെ സൂത്രധാരൻ സിയാദ്,
കേച്ചേരി തലക്കോട്ടുക്കര സ്വദേശി ശ്രീരാഗ്, പാറന്നൂർ സ്വദേശി രാഹുൽ എന്ന കുട്ടൂസ്, വന്നേരി സ്വദേശി മുബഷിർ, പാവറട്ടി സ്വദേശി റാഷിദ്, കേച്ചേരി സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Comments are closed.