Header

ഗുരുവായൂര്‍ ദേവസ്വത്തില്‍ നടമാടുന്ന അഴിമതിയും ധൂര്‍ത്തും ക്ഷേത്രത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി – ക്ഷേത്ര രക്ഷാസമിതി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ നടമാടുന്ന ഭരണ വൈകൃതങ്ങളും, അഴിമതിയും ധൂര്‍ത്തും കെടുംകാര്യസ്ഥതയും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്നതാണെന്ന് ക്ഷേത്ര രക്ഷാസമിതി. സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്  സമര്‍പ്പിച്ച നിവേദനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒമ്പതോളം വിജിലന്‍സ് പരാതികളുള്ള ഭരണസമിതിക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുമെതിരെ  ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. കോടികള്‍ മുടക്കിയുള്ള നിലവിലെ ക്യൂകോംപ്ലക്‌സ് നിര്‍മ്മാണ പദ്ധതി ചെലവ് ചുരുക്കി ഭക്തജനങ്ങളുടെ കാണിക്കപ്പണം ധൂര്‍ത്തടിക്കാതെ  വിനിയോഗിക്കാനുള്ള പദ്ധതിയാക്കിമാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 2011 വര്‍ഷം മുതല്‍ 2016 ജൂണ്‍ വരെ നിയമത്തേയും ഭരണവ്യവസ്ഥയേയും, നീതിന്യായവ്യവസ്ഥയേയും, ഔദ്യോഗിക സംവിധാനത്തേയും കൂട്ടുപിടിച്ചും മറികടന്നും വെല്ലുവിളിച്ചും നടത്തിയ ഗുരുവായൂര്‍ ക്ഷേത്ര ഭരണത്തില്‍ നടക്കാത്തതായി ഒന്നുമില്ലെന്നും നിവേദനത്തില്‍ കുറ്റപ്പെടുത്തുന്നു. നാലമ്പലത്തിനകത്ത് പവിത്രമായ ഉത്സവബലി ദിവസം സംഘര്‍ഷം വരെയുണ്ടായി. ഭക്തജനങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റവും, സ്വന്തക്കാര്‍ക്കുവേണ്ടിയുള്ള നിയമനങ്ങളും, കമ്മീഷന്‍ കിട്ടാനാവുന്ന തരം പര്‍ച്ചേയ്‌സുകളും, ദീര്‍ഘവീക്ഷണമില്ലാത്ത മരാമത്ത് പ്രവര്‍ത്തികളും അറങ്ങേറി. ദേവസ്വം ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കി  ഔദ്യോഗിക വാഹനങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. ഇതിന് പുറമെ 2 കോടി രൂപ ചിലവഴിച്ച് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതിലും അഴിമതി നടന്നതായി സമിതി ആരോപിച്ചു. ഇതെല്ലാം അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

thahani steels

Comments are closed.