Header

ഗുരുവായൂർ സ്വർണ്ണ കവർച്ച – 350 പവൻ സ്വർണ്ണവും കണ്ടെടുത്തു

ഗുരുവായൂർ : ഗുരുവായൂർ തമ്പുരാൻ പടിയിൽ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്ത മുഴുവൻ സ്വർണവും പോലീസ് കണ്ടെടുത്തു. ജ്വല്ലറി കളിലേക്ക് സ്വർണം നൽകുന്ന എടപ്പാൾ, പൊന്നാനി, പുത്തനത്താണി എന്നിവിടങ്ങളിലെ സേട്ടുമാരിൽ നിന്നാണ് 350 പവനോളം സ്വർണം കണ്ടെത്തിയത്. പ്രതിയുടെ എടപ്പാളിലെ വാടക വീട്ടിൽ നിന്ന് 35 ലക്ഷം രൂപയും കണ്ടെത്തി. ഒരു കിലോ വരുന്ന സ്വർണക്കട്ടി രണ്ട് ഭാഗമായി മുറിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. ആഭരണങ്ങളും, സ്വർണ ബിസ്ക്കറ്റുകളും വാങ്ങിയവർ ഇത് ഉരുക്കിയിരുന്നു. മുക്കാൽ കിലോയോളം വരുന്ന ഈ സ്വർണക്കട്ടിയും പൊലീസ് കണ്ടെടുത്തു. 35 ലക്ഷം രൂപ ബാഗിലാക്കി എടപ്പാളിലെ വീടിന്റെ പുകക്കുഴലിന് സമീപമാണ് സൂക്ഷിച്ചിരുന്നത്.

സ്വർണത്തിന് പുറമെ ബാലൻ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു. മോഷണം നടത്തിയ തമിഴ്നാട് സ്വദേശി ധർമരാജിനെ കഴിഞ്ഞ മാസം 29ന് ചണ്ഡീഗഡിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്വർണം വിൽക്കാൻ സഹായിച്ചതിന് ധർമരാജിന്റെ സഹോദരൻ ചിന്നരാജ്, മാതൃസഹോദരീ പുത്രൻ രാജു എന്നിവരും പിന്നീട് അറസ്റ്റിലായി. സ്വർണം വിൽക്കാൻ സഹായിച്ച മറ്റൊരു സഹോദരൻ കൂടി ഇനി പിടിയിലാകാനുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണം വിറ്റ സ്ഥലങ്ങൾ മനസിലായത്. കുളപ്പുള്ളിയിൽ ഡോ. അരുണിൻറെ വീട്ടിൽ നടന്ന മോഷണത്തിൽ നിന്ന് ലഭിച്ച മുക്കുപണ്ടങ്ങളും ഇതിലുണ്ടായിരുന്നു.

കഴിഞ്ഞ 12 നാണ് തമ്പുരാൻ പടി കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിൽ നിന്നും 371 പവൻ സ്വർണം കവർച്ച ചെയ്യപ്പെട്ടത്. ബാലനും ഭാര്യയും സിനിമ കാണാൻ തൃശൂരിൽ പോയി രാത്രി ഒൻപത് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വാതിൽ അകത്ത് നിന്നും കുറ്റിയിട്ട നിലയിൽ കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.

പിറകിലെ മതിൽ വഴി മുകളിലെ നിലയിൽ കയറി ടെറസ്സിലേക്കുള്ള വാതിൽ പൊളിച്ച് അകത്ത് കടന്ന് താഴെയുള്ള കിടപ്പു മുറിയിലെ അലമാര കുത്തി പൊളിച്ചാണ് സ്വർണം കവർന്നത്.
രണ്ട് കിലോ തൂക്കം വരുന്ന ഒരു ഗോൾഡ് ബാറും 120, 100 ഗ്രാം വീതം തൂക്കമുള്ള ആറു ഗോൾഡ് ബാറുകളും, 40 പവൻ ആഭരണങ്ങളുമാണ് കവർന്നത്.

മോഷണം നടത്തിയ ധർമ്മരാജൻ 16 വയസിൽ കാക്കനാട് നിന്ന് ലാപ് ടോപ്പ് മോഷിച്ചാണ് ഈ രംഗത്തേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു . ഈ കേസിൽ രാമവർമ പുരത്തെ ജുവനൈൽ സെന്ററിൽ താമസിക്കുമ്പോൾ അവിടെ നിന്ന് മതില് ചാടി രക്ഷപ്പെടുകയായിരുന്നു.

സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ചണ്ഡീഗഡിൽ നിന്നാണ് പ്രതി ധർമ്മരാജ് പോലീസ് പിടിയിലായത്. ധർമ്മരാജിനെ ചോദ്യം ചെയ്തതോടെയാണ് തൊണ്ടിമുതൽ വില്പന നടത്താൻ സഹായിച്ചവർ പിടിയിലായത്.

ഗുരുവായൂർ എ സി പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷമാണ് പ്രതി യെ പിടികൂടുന്നതിലേക്കും കവർച്ച മുതൽ കണ്ടെത്തുന്നതിലേക്കും വഴി തെളിയിച്ചത് കവർച്ച നടന്ന് 18 ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റു ചെയ്യാനും , ഏഴു ദിവസത്തിനുള്ളിൽ നഷ്ടപ്പെട്ട മുഴുവൻ സ്വർണവും കണ്ടെത്താനും പോലീസിന് കഴിഞ്ഞു.

ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ പി.കെ. മനോജ് കുമാർ, സബ്ബ് ഇൻസ്പെക്ടർ മാരായ കെ.എൻ. സുകുമാരൻ, സുവ്രതകുമാർ, രാകേഷ്, റാഫി, ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി, ജീവൻ, ടി.വി. പ്രദീപ്, സജീവൻ കെ.സി, സിവിൽ പോലീസ് ഓഫീസർമാരായ ആശിഷ് കെ, സുമേഷ് വി.പി, ലിജോ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കവർച്ച ചെയ്ത സ്വർണം കണ്ടെത്തിയത്.

thahani steels

Comments are closed.