Header

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം 11 മാസത്തിനകം : ജനുവരി 23 ന് മുഖ്യമന്ത്രി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും

ഗുരുവായൂർ : ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഗുരുവായൂരിലെ ജനങ്ങളുടെ യാത്രാക്ലേശത്തിനും

ഗതാഗതക്കുരുക്കിനുമാണ് ഇതോടെ അറുതി വരുന്നത്. ഇതിനു മുന്നോടിയായി നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന ഉദ്ഘാടന സമിതി രൂപീകരണ യോഗം കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മേല്‍പ്പാലത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് പദ്ധതി വര്‍ഷങ്ങളായി നീണ്ടു പോയിരുന്നെങ്കിലും ഹൈക്കോടതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ വകുപ്പിന്റെയും ഇടപെടല്‍ മൂലമാണ് ഈ സ്വപ്ന പദ്ധതി മുന്നോട്ടു പോയതെന്ന് എംഎല്‍എ പറഞ്ഞു.

ആധുനിക സൗകര്യങ്ങളോടെയുള്ള ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് 25 കോടിയാണ് കിഫ്ബി ധനസഹായം. 32 സെന്റ് ഭൂമിയാണ് ആകെ ഏറ്റെടുത്തത്. ടെന്‍ഡര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. നിര്‍മാണം തുടങ്ങിയാല്‍ 11 മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നും നിര്‍മാണവേളയില്‍ ഉണ്ടായേക്കാവുന്ന യാത്രാ ബുദ്ധിമുട്ടുകളില്‍ നാട്ടുകാര്‍ സഹകരിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എം പി അനീഷ്മ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാകുമാരി, ചാവക്കാട് തഹസില്‍ദാര്‍ സി എസ് രാജേഷ്, കൗണ്‍സിലര്‍ കെ പി റഷീദ്, ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

thahani steels

Comments are closed.