Header

ഗുരുവായൂർ ഏകാദശി കോടതി വിളക്ക് നടത്തിപ്പിനെതിരെ ഹൈക്കോടതി

ചാവക്കാട് : ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിനെതിരെ ഹൈക്കോടതി. ചടങ്ങിനെ കോടതി വിളക്ക് എന്നു വിളിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കോടതി വിളക്ക് ചടങ്ങിൽ ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും ഇനിമുതൽ പങ്കെടുക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യൽ ഓഫിസർമാർ പങ്കെടുക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിയിൽ തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരാണ് നിർദേശം നൽകിയത്. മതേതര സ്ഥാപനമെന്ന നിലയിൽ ഒരു മതത്തിൻ്റെ മാത്രം പരിപാടിയുടെ ഭാഗമാകുന്നത് അംഗീകരിക്കാനാകില്ല. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ അഭിഭാഷകരും ജഡ്ജിമാരും ചടങ്ങിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകും.
ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെങ്കിലും ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി.

പരിപാടിയുടെ ഭാഗമാകരുതെന്നും സംഘാടനത്തിൽ പങ്കെടുക്കരുതെന്നും അഭിഭാഷകർക്ക് നിർദേശം നൽകണമെന്നും അതിൽ നിന്ന് അവരെ വിലക്കണമെന്നും ആവശ്യപ്പെട്ട് കോടതി തൃശൂർ ജില്ലാ ജഡ്ജിക്ക് കത്തയച്ചു. ചടങ്ങില്‍ ബാര്‍ കൗണ്‍സില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാഹചര്യമുണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടീഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ടാണ് കോടതി വിളക്കെന്ന ചടങ്ങ് വര്‍ഷങ്ങളായി നടന്നുവരുന്നത്. ഈ ചടങ്ങില്‍ ജില്ലാ ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. അത്തരമൊരു ആചാരം വേണ്ടെന്നാണ് ഹൈക്കോടതി ഇപ്പോൾ‍ ഉത്തരവിട്ടിരിക്കുന്നത്.

ചാവക്കാട് മുന്‍സിഫ് കോടതിയിലെ ജീവനക്കാരാണ് ക്ഷേത്രം ഭാരവാഹികള്‍ക്കൊപ്പം ചേര്‍ന്ന് ഈ ചടങ്ങ് നടത്തുന്നത്. ഡിസംബറിലാണ് ഏകാദശിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നടക്കാനിരിക്കുന്നത്. ഇതില്‍ ജഡ്ജിമാരോ അഭിഭാഷകരോ കോടതി ജീവനക്കാരോ പങ്കെടുക്കേണ്ടെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അടിയന്തരമായി ഉത്തരവ് അഭിഭാഷകരിലേക്ക് എത്തിക്കണം എന്നും കോടതി കത്തില്‍ ആവശ്യപ്പെടുന്നു.

ഏകാദശി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പോലീസ് വിളക്കും നടന്നു വരാറുണ്ട്.

thahani steels

Comments are closed.