അനധികൃത മത്സ്യബന്ധനം – കരിയർ വള്ളം പിടികൂടി

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തി വന്ന വള്ളം പിടിച്ചെടുത്തു. മലപ്പുറം കുട്ടായി മംഗലം സ്വദേശി അലിമോന്റെ ഉടമസ്ഥതയിലുള്ള വാദിസലാം എന്ന മത്സ്യബന്ധന യാനമാണ് ചാവക്കാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ നായരുടെ ഉദ്യോഗസ്ഥ സംഘം മുനക്കക്കടവ് കടലിൽ നിന്നും പിടിച്ചെടുത്തത്.

പ്രധാന മത്‍സ്യബന്ധന വള്ളത്തിന്റെ കൂടെ പോകുന്ന ചെറിയ വള്ളങ്ങളാണ് കരിയർ വള്ളങ്ങൾ. ഒന്നിൽ കൂടുതൽ കരിയർ വള്ളങ്ങൾ ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിട്ടുള്ളതാണ്. മൂന്നു കരിയർ വള്ളങ്ങൾ ഉപയോഗിച്ചാണ് മതസ്യബന്ധനം നടത്തിയിരുന്നത്. രണ്ടു കരിയർ വള്ളങ്ങളെ പിടികൂടാനായില്ല. പിടിച്ചെടുത്ത വള്ളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ല, എഞ്ചിൻ പവർ മാറ്റം വരിത്തിയിരുന്നതായും കണ്ടെത്തി. 60000/-രൂപ പിഴ ഈടാക്കി.
മറൈൻ എൻഫോഴ്സ് &വിജിലൻസ് വിങ്ങ് വിഭാഗം ഓഫീസർമാരായ ഇ ആർ ഷിനിൽകുമാർ, വി എം ഷൈബു, മുനക്കകടവ് കോസ്റ്റൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ ശിവദാസ്, സി പി ഒ അവിനാഷ്, സീറെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, വിബിൻ, ഡ്രൈവർ അഷറഫ് പേബസാർ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.

Comments are closed.