ശ്മശാനത്തിലെ യന്ത്ര തകരാർ; എൽ ഡി എഫ്, യു ഡി എഫ് പോര് മുറുകുന്നു

പുന്നയൂർ: ആലാപാലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ യന്ത്രം പ്രവർത്തനരഹിതമായത് വൈദ്യുതി പ്രവാഹത്തിലുണ്ടായ തകരാർ മൂലമാണെന്ന് എൽഡിഎഫ് നേതൃത്വം. സാങ്കേതിക കാരണങ്ങൾ മനസ്സിലാക്കാതെ ശ്മശാനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ യുഡിഎഫ് ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അഞ്ചു പതിറ്റാണ്ടായി പഞ്ചായത്ത് ഭരിച്ച യുഡിഎഫ് നേതൃത്വത്തിന് സാധിക്കാത്ത കാര്യങ്ങളാണ് എൽഡിഎഫ് ഭരണസമിതി അഞ്ചു വർഷം കൊണ്ട് നടപ്പിലാക്കിയത്. ആധുനിക വാതക ശ്മശാനമടക്കം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. യന്ത്രസംവിധാനമാകുമ്പോൾ സ്വാഭാവികമായും തകരാറുകൾ സംഭവിക്കാമെന്നും എന്നാൽ ഇത് മനസ്സിലാക്കാതെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ച് ശ്മശാനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
ശ്മശാനത്തിലെ താൽക്കാലിക വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനോ സുരക്ഷാ ക്യാമറകളിലെ വൈഫൈ കണക്ഷൻ ലഭ്യമാക്കുന്നതിനോ നിലവിലെ ഭരണസമിതി തയ്യാറാകുന്നില്ല. നിർമ്മാണ വേളയിൽ ഉണ്ടായ ചെറിയ പോരായ്മകൾ പരിഹരിക്കാൻ ഫണ്ട് ലഭ്യമാണെങ്കിലും യുഡിഎഫ് അതിന് മുതിരുന്നില്ലെന്നും എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുന്നയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എ വഹാബ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ, കെ എ വിശ്വനാഥൻ, എ കെ വിജയൻ, ഷമീം അഷ്റഫ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.