Header

ഗുരുവായൂർ മേൽപ്പാലത്തിന്റെ അനുബന്ധ പ്രവർത്തികൾക്ക് കാല താമസം വന്നതിൽ എം എൽ എ യുടെ കടുത്ത പ്രതിഷേധം – ഫെബ്രുവരി 20 നകം പൂർത്തീകരിക്കാമെന്ന് കമ്പനി

ഗുരുവായൂർ : ഗുരുവായൂര്‍ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് ബാക്കിയുള്ള ഡ്രെയിനേജ് നിര്‍മ്മാണം , ടൈലിംഗ്, തുടങ്ങിയ  പ്രവര്‍ത്തനങ്ങള്‍   നടപ്പാക്കുന്നതില്‍ വലിയ കാലതാമസം കരാര്‍ കമ്പനി വരുത്തുന്നതില്‍ എം.എല്‍.എ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കാലതാമസം വരുത്തിയതിന് കരാര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കുമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കാമെന്നും ആര്‍.ബി.ഡി.സി.കെ എഞ്ചിനീയര്‍ വ്യക്തമാക്കി. തുടര്‍ന്ന്   ഫെബ്രുവരിമാസം 20 നകം പ്രസ്തുത പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാമെന്ന് കരാര്‍ കമ്പനി പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണം, ഗുരുവായൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള സ്ഥലത്തെ ബ്യൂട്ടിഫിക്കേഷന്‍ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേർന്ന യോഗത്തിലാണ് സംഭവം. ഗുരുവായൂര്‍ മേല്‍പ്പാലത്തിനോട് ചേര്‍ന്ന സര്‍വ്വീസ് റോഡില്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണം നടത്തുന്നതിനും പാര്‍ക്കിംഗ് നിരോധിക്കുന്നതിനും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍, റിഫ്ലക്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ പോലീസ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

മേല്‍പ്പാലത്തിന്‍റെ അടിഭാഗത്ത് ഓപ്പണ്‍ ജിം, പാര്‍ക്കിംഗ്, ബ്യൂട്ടിഫിക്കേഷന്‍ തുടങ്ങിയവയുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതില്‍ നഗരസഭ എഞ്ചിനീയര്‍ വീഴ്ച വരുത്തിയതായും അടുത്ത ദിവസം തന്നെ എസ്റ്റിമേറ്റ് നല്‍കുന്നതിനും നഗരസഭ സെക്രട്ടറി, എഞ്ചിനീയര്‍ എന്നിവര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.  തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെ- റെയില്‍ 4.72 കോടിയുടെ എസ്റ്റിമേറ്റ് റെയില്‍വേ നിര്‍ദ്ദേശപ്രകാരം ആവശ്യമായ തിരുത്തലുകള്‍ വരുത്തി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ അംഗീകാരം ഈ ആഴ്ച തന്നെ ലഭിക്കുന്നതാണെന്നും കെ-റെയില്‍ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.  തിരുവെങ്കിടം അടിപ്പാതയുടെ അപ്രോച്ച് റോഡിന്ഗുരുവായൂര്‍ ദേവസ്വം സ്ഥലം നല്‍കിയതിനെതിരെയുള്ള പരാതിയില്‍ സ്റ്റേ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം  പൂര്‍ത്തീകരിക്കുന്നതിന് എം.എല്‍.എ ഗുരുവായൂര്‍ ദേവസ്വത്തിന് നിര്‍ദ്ദേശം നല്‍കി.

അവലോകന യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി അഭിലാഷ്,  നഗരസഭ എഞ്ചിനീയര്‍ ഇ. ലീല, ആര്‍.ബി.ഡി.സി.കെ എഞ്ചിനീയര്‍ ആഷിദ്, ദേവസ്വം ചീഫ് എഞ്ചിനീയര്‍ ശ്രീ രാജന്‍, റൈറ്റ്സ്, കരാര്‍ കമ്പനി പ്രതിനിധികള്‍, വിവിധ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

thahani steels

Comments are closed.