Header

മുല്ലത്തറ ഫ്ലൈഓവർ – കേന്ദ്ര മന്ത്രിയുടെ അടിയന്തിര ശ്രദ്ധ ക്ഷണിച്ച് ടി എൻ പ്രതാപൻ എം പി

ഡൽഹി : ദേശീയപാത 66 വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് മുല്ലത്തറ, മന്നലാംകുന്ന്, എടക്കഴിയൂർ, എടമുട്ടം തുടങ്ങിയ മേഖലകളിലെ മേൽപ്പാലം, അടിപ്പാത, സർവ്വീസ് റോഡ് വിഷയങ്ങളിൽ അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസം ലോകസഭയിൽ ഇതേ വിഷയം ഉന്നയിച്ച് എം പി സംസാരിച്ചിരുന്നു.
കഴിഞ്ഞ ഒന്നാം തിയതി തൃപ്രയാർ വെച്ച് ദേശീയപാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് എം പി യുടെ നീക്കം.

ദേശീയപാത 66 വികസന പ്രവർത്തനങ്ങൾ തൃശൂർ ലോകസഭ മണ്ഡലത്തിൽ ദ്രുതഗതിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചാവക്കാട് മണത്തല മുല്ലത്തറയിൽ 25 മീറ്റർ വീതി മാത്രമുള്ള അടിപ്പാതയാണ് നിലവിലെ പ്ലാനിൽ ഉള്ളത്. ഇത് ഉയർന്ന ജനസംഖ്യയുള്ള മേഖലയായ മണത്തലയെ രണ്ടായി വിഭജിക്കുമെന്നും ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കത്തിൽ വിശദീകരിച്ചിട്ടുണ്ട്. വളരെ പഴയ ആരാധനാലയങ്ങളായ ഗുരുവായൂർ ക്ഷേത്രം, പാലയൂർ ചർച്ച്‌, മണത്തല മസ്ജിദ് എന്നിവ കേന്ദ്രീകരിച്ച് വളർന്നുവരുന്ന പിൽഗ്രിം ടൂറിസം, ബ്ലാങ്ങാട് ബീച്ച് ടൂറിസം, വിദ്യാർത്ഥികളുടെ യാത്ര എന്നിവയെയെല്ലാം സാരമായി ബാധിക്കുന്ന നിലവിലെ പ്രപ്പോസ്സിൽ മാറ്റം വരുത്തണമെന്നും തൂണുകളിൽ ഉയർത്തിയ ഫ്ലൈഓവർ പണിയണമെന്നും 25 മീറ്റർ അടിപ്പാതക്ക് പകരം 50 മീറ്ററെങ്കിലും വീതിയാക്കി വർദ്ധിപ്പിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

നിലവിലെ പദ്ധതി പ്രകാരം എടക്കഴിയൂരിൽ മസ്ജിദിനു സമീപം ക്രോസിങ്ങും സർവ്വീസ് റോഡും ഇല്ല. ഒരു കിലോമീറ്റർ സഞ്ചാരിച്ചാലെ റോഡ് ക്രോസ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇവിടെ സർവ്വീസ് റോഡും ക്രോസിങ്ങിന്നുള്ള സംവിധാനം ഒരുക്കണമെന്നും എല്ലാ ഭാഗങ്ങളിൽ നിന്നും പള്ളിയിലേക്ക് വരാനുള്ള സൗകര്യം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

നിലവിലെ ദേശീയപാത വികസന പദ്ധതി മന്നലാംകുന്ന് മേഖലയെ രണ്ടായി വിഭജിക്കും. ഗവ. യു പി സ്കൂൾ ഒഴികെ മറ്റെല്ലാ സർക്കാർ ഓഫീസുകളും കിഴക്ക് ഭാഗത്താണുള്ളത്. റോഡിന്റെ പടിഞ്ഞാറ് ഭാഗം താമസിക്കുന്നവർ കിലോമീറ്റർ വളഞ്ഞു വേണം പോകാൻ. മന്നലാംകുന്ന് ജംഗ്ഷനിൽ അടിപ്പാത യില്ലാത്തത് മന്നലാംകുന്ന് ബീച്ച് ടൂറിസത്തെയും കാര്യമായി ബാധിക്കും, നിലവിലെ കുന്നംകുളം മന്നലാംകുന്നു ബസ്സ്‌ റൂട്ടും വിഭജിക്കപ്പെടും, മന്നലാംകുന്ന് ജുമാ മസ്ജിദും ഖബർസ്ഥാനും രണ്ടു ലോകത്താകും. മന്നലാംകുന്ന് ജംഗഷനിൽ അടിപ്പാത അനുവദിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ റോഡ് പ്ലാൻ അനുസരിച്ചു വലപ്പാട് പഞ്ചായത്തിലെ എടമുട്ടത്ത് നാട്ടുകാർ ഒരുഭാഗത്ത് ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയാണ് ഉള്ളത്. ഇവിടെ അടിപ്പാത വേണെമെന്നത് ന്യായമായ ആവശ്യമാണെന്നും തിരക്കേറിയ ഈ മേഖലയിൽ അടിപ്പാത അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ അപേക്ഷിച്ചു.

thahani steels

Comments are closed.