Header

പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

കൊല്ലപ്പെട്ട മണികണ്ഠൻ ചാവക്കാട് : യുവമോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം.

പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായിരുന്ന ഖലീലിനാണ് ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.

9 പ്രതികളുള്ള കേസില്‍ രണ്ടാം പ്രതി കടപ്പുറം പുതിയങ്ങാടി ബുക്കാറയില്‍ നസറുള്ള ഒളിവിലായതിനാല്‍ വിചാരണ ചെയ്തിട്ടില്ല ഏഴുപേരെ വെറുതെ വിട്ടു.

2004 ജൂൺ 12നാണ് മണികണ്ഠനെ ഖലീലിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്.
എൻഡിഎഫ് പ്രവർത്തകരായ റജീബ്, ലിറാർ എന്നിവരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതിലെ വിരോധം കാരണമാണ് മണികണ്ഠനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

കേസിൽ ഈ മാസം 10 ന് വിചാരണ പൂർത്തിയായിരുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. വിചാരണയിൽ ഖലീൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

രണ്ടാമത്തെ പ്രതിയായ നസറുള്ള ക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. അന്നത്തെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ബി. കൃഷ്ണകുമാർ , പിന്നീട് വന്ന സി ഐ മാരായ ഷാജു പോൾ, മോഹനചന്ദ്രൻ എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്.

2014 ലാണ് മണികണ്ഠൻ കൊലപാതക കേസിൽ വിചാരണ ആരംഭിച്ചത്. എന്നാൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മണികണ്ഠന്റെ സഹോദരൻ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തരവിടുകയായിരുന്നു.

thahani steels

Comments are closed.