Header

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം പിടിയിൽ

വാടാനപ്പിള്ളി : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിനെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു.

പ്രതികളായ കൈപ്പമംഗലം സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ സലാം(24), ചേറ്റുവ എങ്ങണ്ടിയൂർ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ് (51), വാടാനപ്പിള്ളി ശാന്തിനഗർ അമ്പലത്ത് വീട്ടിൽ റഫീഖ് (31)
എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പിടിയിലായ സംഘം മുൻപ് സിനിമാ നടി ഷംനാ കാസിമിന്റെ കൈയ്യിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടവരാണ്.

ഭർത്താക്കന്മാർ വിദേശത്തുള്ള വീട്ടമ്മമാരെയാണ് സംഘം ലക്ഷ്യം വയ്ക്കുന്നത്.
കറക്കിക്കുത്തികിട്ടുന്ന ഫോൺ നമ്പറുകളിൽ ഇത്തരത്തിൽ ഉള്ള വീട്ടമ്മമ്മാർ ഉണ്ടെങ്കിൽ അവരെ ഈ സംഘത്തിലുള്ള ഒരാൾ ഫോണിൽ വിളിച്ചു സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പ്രായമായ ആൾ ബാപ്പയെന്ന വ്യാജനയും കൂടെയുള്ള ആൾ ബന്ധു എന്ന വ്യാജനയും വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ചു തിരിച്ചുകൊടുക്കാമെന്ന വ്യാജേന സ്വർണവും പൈസയും കൈക്കലാക്കി മുങ്ങുന്നതാണ് സംഘത്തിന്റെ രീതി.

ഈ സംഘം ഇത്തരത്തിൽ തൃശ്ശൂർ ജില്ലയിലും സമീപ ജില്ലകളിലും കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നു തുടരന്വേഷണം നടത്തുന്നതിന് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ ഐ പി എസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

അറസ്റ്റിലായ മൂന്ന് പ്രതികൾക്കും തൃശ്ശൂർ ജില്ലയിലെ കാട്ടൂർ, വലപ്പാട്, വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിലും കൂടാതെ എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി കേസുകൾ നിലവിലുണ്ട്.

സംഘത്തിന്റെ പ്രവർത്തനം ഇങ്ങിനെ –
സംഘത്തിലുള്ള ഒരുവൻ കുറെ നമ്പറുകളിലേക്ക് മിസ്സ്ഡ് കാൾ അടിക്കുന്നു. ചില വീട്ടമ്മമാർ ആരെന്നറിയാതെ തിരിച്ചുവിളിക്കുന്നു.
വളരെ മാന്യമായി അവരോട് ഡോക്ടർ/ എൻജിനീയർ/ അക്കൗണ്ടന്റ് എന്ന പേരിൽ സംസാരിച്ചു അടുപ്പം സ്ഥാപിക്കുന്നു. കൂടാതെ വിശ്വാസത്തിനായി മുൻപേ തയ്യാറാക്കി നിർത്തിയ ബാപ്പയുടെ റോളിലുള്ള ആളുമായി സംസാരിപ്പിക്കുന്നു.
വീട്ടമ്മക്ക് യാതൊരു വിധ സംശയവും ഉണ്ടാകാതെ ബാപ്പയും മോനും വിളി തുടരുന്നു…

ഇതിനിടയിൽ ബന്ധു എന്ന നിലയിൽ മറ്റൊരുത്തനെ പരിചയപ്പെടുത്തി കൊടുക്കുന്നു. ക്രമേണ ബാപ്പയും മോനും കൂടി പലവിധ കാരണങ്ങൾ പറഞ്ഞു വീട്ടമ്മയിൽ നിന്നും സ്വർണാഭരണങ്ങളും പണവും ബന്ധു എന്നു പരിചയപ്പെടുത്തിയ ആൾ വഴി കൈക്കലാക്കുന്നു. കിട്ടിയ സ്വർണം പലസ്ഥലങ്ങളിലായി ഉയർന്ന വിലക്ക് പണയം വെച്ചു പൈസ തുല്യമായി വീതിച്ചെടുക്കുന്നു.

ഇതിനിടയിൽ വീട്ടമ്മ സ്വർണമോ പണമോ തിരിച്ചു ചോദിച്ചാൽ മൊബൈൽ ഫോൺ ഓഫ് ചെയ്തു മുങ്ങുന്നു.
നാണക്കേട് ഭയന്ന് പല വീട്ടമ്മമാരും ഇത്തരത്തിൽ പോയ സ്വർണ്ണത്തിന്റെയും പണത്തിന്റെയും കാര്യങ്ങൾ പുറത്ത് പറയാതെ പോകുന്നത് പ്രതികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
അവസാനം ഒരാൾ നൽകിയ പരാതിയിൽ കേസെടുത്തു പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായമായത്.

കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് എൻ എസ് ന്റെ നേതൃത്വത്തിൽ കൈപ്പമംഗലം എസ് ഐ സുജിത്, സുനിൽ, സന്തോഷ്, എ എസ് ഐ പ്രദീപ് ഷൈൻ, റാഫി, ഷാജു, എസ് സി പി ഒ മാരായ അഭിലാഷ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി, പി ജി ഗോപകുമാർ, മിഥുൻ കൃഷ്ണ, രമേഷ്, സി പി ഒ മാരായ അരുൺ നാഥ്‌, നിഷാന്ത്, ജിനീഷ്, രജീന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

thahani steels

Comments are closed.