Header

ഗോപപ്രതാപനെ വധിക്കാന്‍ പത്ത് ലക്ഷത്തിന്റെ ക്വട്ടേഷന്‍ – തിരുവത്ര മഹല്ല് കമ്മിറ്റി രക്ഷാധികാരിയുള്‍പ്പടെ മൂന്ന് പേര്‍ റിമാന്‍ഡില്‍

ചവാക്കാട്: തിരുവത്ര ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായ കോണ്ഗ്രസ് ഐ നേതാവും മുന്‍ ചാവക്കാട് ബ്‌ളോക്ക് കമ്മിറ്റി പ്രസിഡണ്ടുമായ സി എ ഗോപപ്രതാപനെ വധിക്കാന്‍ പത്ത് ലക്ഷത്തിന്റെ ക്വട്ടേഷന്‍. ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത തിരുവത്ര സ്വദേശികളായ മൂന്നു പേരെ കോടതി റിമാണ്ട് ചെയ്തു. തിരുവത്ര ജമാഅത്ത് പള്ളി കമ്മിറ്റി രക്ഷാധികാരിയും നിരവധികേസുകളില്‍ പ്രതിയായി ചാവക്കാട് പൊലീസ് സ്റ്റേഷന്‍ രേഖയിലെ റൗഡിയുമായ തിരുവത്ര പുത്തന്‍കടപ്പുറം ചീനിച്ചോട് സ്വദേശി നടത്തി കുഞ്ഞുമുഹമ്മദ് എന്ന പടിഞ്ഞാറേപ്പുരക്കല്‍ കുഞ്ഞിമുഹമ്മദ് (52), പുത്തന്‍ കടപ്പുറം ബേബി റോഡ് സ്വദേശി കള്ളാമ്പി വീട്ടില്‍ അബ്ബാസ് (45), കുന്നംകുളം സ്വദേശിയും കടപ്പുറം മാട്ടുമ്മലില്‍ താമസക്കാരനുമായ പുത്തന്‍പുരയില്‍ ഇസ്മായില്‍ എന്ന ഫ്രാന്‍സിസ് ഇസ്മായില്‍ (36) എന്നിവരാണ് ചാവക്കാട് സി.ഐ എ.ജെ ജോണ്‍സണും സംഘവും അറസ്റ്റ് ചെയ്തത്. അറസ്റ്റ്റിലായ അബ്ബാസ് കൊല്ലപ്പെട്ട എ.സി ഹനീഫയുടെ ബന്ധുവും ബേബി റോഡില്‍ ഗണേഷ് വധക്കേസില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ചയാളാണ്. ഇസ്മായില്‍ ഫ്രാന്‍സിസ് പിടിച്ചുപറിയുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്.
മൂന്നാം പ്രതിക്ക് പത്ത് ലക്ഷം രൂപ നല്‍കിയതായും കേസ് നടത്തുന്നതിനു പത്തുലക്ഷം രൂപ വേറെ ഓഫര്‍ ചെയ്തതായും പറയുന്നു. മൂന്നു മാസം മുന്പ് നല്‍കിയ ക്വട്ടേഷന്‍ സംബന്ധമായ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി തെളിവുകളുടെ സത്യസന്ധത പൂര്‍ത്തീകരിച്ചതിനു ശേഷമാണ് പോലീസ് പ്രതികളെ പിടികൂടിയത്.
എ ഗ്രൂപ്പ് പ്രവര്‍ത്തകനായ ഹനീഫയുടെ വധത്തില്‍ ആരോപണ വിധേയനായ ഐ ഗ്രൂപ്പ് നേതാവ് ഗോപ പ്രതാപനോടുള്ള മുന്‍ വൈരാഗ്യം തീര്‍ക്കാനുള്ള നടത്തി കുഞ്ഞുമുഹമ്മദിന്റെ ശ്രമമാണ് പോലീസ് അന്വേഷണത്തില്‍ പുറത്ത് വന്നത്. ഗോപപ്രതാപന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പോലീസിനു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

thahani steels

Comments are closed.