പരാതിക്കാരിയെ ബലാത്സംഗം ചെയ്തു: ഗുരുവായൂർ ടെമ്പിൾ പോലീസ് എസ് എച്ച് ഒ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

കൊച്ചി: ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പ്രതിയായ പൊന്നാനി പീഡനക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാത്തത് അരാജകത്വത്തിന് വഴിയൊരുക്കുമെന്ന് പറഞ്ഞ കോടതി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ആരോപണത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ വിനോദ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് വിമര്‍ശനം. നീണ്ട നാലര വര്‍ഷം അതിജീവിത നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഒന്‍പതിന് കേസെടുക്കണമെന്ന് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടും പതിനഞ്ചാം തീയതി ആയിട്ടും കേസെടുത്തിട്ടില്ലെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ ആണ് ഹരജി പരിഗണിച്ചത്. പ്രതികളുടെ ഹരജി നാളെ ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

2022 ജനുവരിയിലാണ് അതിജീവിതയുടെ പരാതിക്കാധാരമായ കുറ്റകൃത്യം നടന്നത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ അതിജീവിത പൊന്നാനി പോലിസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊന്നാനി എസ് എച്ച് ഒ ആയിരുന്ന വിനോദ് വലിയാറ്റൂര്‍ (നിലവിൽ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ എസ്എച്ച്ഒ ) അതിജീവിതയുടെ വീട്ടിലെത്തി. വീട്ടിലെത്തിയ വിനോദ് അതിജീവിതയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പി വി വി ബെന്നി അതിജീവിതയെ ആക്രമിക്കുകയും ചെയ്തു. പരാതി നല്‍കാന്‍ എത്തുമ്പോഴാണ് മലപ്പുറം എസ്പി സുജിത് ദാസ് യുവതിയെ പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതി.


Comments are closed.