Header

എയർപോർട്ടിലെ റാപ്പിഡ് ടെസ്റ്റ് ചൂഷണം അവസാനിപ്പിക്കണം : ഇൻകാസ് പ്രവർത്തകർ മന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട് : ഗൾഫ് നാടുകളിലേക്ക് തിരിച്ചു പോകുന്ന പ്രവാസികളിൽ നിന്നും സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്നും റാപ്പിഡ് ടെസ്റ്റിന്റെ മറവിൽ വൻ തുക ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതു മരാമത്ത്, ടൂറിസം മന്ത്രി പി. എ മുഹമ്മദ്‌ റിയാസിന് ഇൻകാസ് ഭാരവാഹികൾ നിവേദനം നൽകി.

മറ്റ് സംസ്ഥാനങ്ങളിൽ ശരാശരി 500രൂപ നിരക്കിൽ ചെയ്യുന്ന റാപ്പിഡ് ടെസ്റ്റ്‌ കേരളത്തിലെ എയർപോർട്ടുകളിൽ 2500രൂപ മുതൽ 3000രൂപ യോളമാണ് ഈടാക്കുന്നത്.

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും, മാസങ്ങളോളം ശമ്പളം ലഭിക്കാതെയും ഏറെ പ്രയാസം നേരിടുന്ന പ്രവാസി മലയാളികൾക്ക് തിരികെ ഗൾഫ് നാടുകളിലേക്ക് പോകുവാനുള്ള പ്രവേശന അനുമതിയും, ഭാരിച്ച വിമാന ടിക്കറ്റ് നിരക്കും,മറ്റ് കോവിഡ് മാനദണ്ഡ കടമ്പകളും കടന്നതിനു ശേഷം സംസ്ഥാനത്തെ എയർപോർട്ടുകളിൽ എത്തുമ്പോഴാണ് റാപിഡ് ടെസ്റ്റിന്റെ പേരിലുള്ള പിടിച്ചുപറി അനുഭവിക്കേണ്ടി വരുന്നത്.

ടെസ്റ്റ്‌ പൂർണ്ണമായും സൗജന്യമാക്കുകയോ, മറ്റ് സംസ്ഥാനങ്ങൾ ഈടാക്കുന്ന 500രൂപ നിരക്കിലേക്ക് നിജപ്പെടുത്താനോ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇൻകാസ് ഭാരാവാഹികളായ സി സാദിഖ് അലി, നവാസ് തെക്കുംപുറം, രതീഷ് ഇരട്ടപ്പുഴ, ഹസ്സൻ വടക്കേക്കാട്, വി. മുഹമ്മദ്‌ ഗെയ്സ് എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
ചാവക്കാട് ഗുരുവായൂർ മേഖലയിലെ വിനോദ സഞ്ചാര മേഖലകൾ സന്ദർശിച്ച് ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിനു എത്തിയതായിരുന്നു മന്ത്രി.

thahani steels

Comments are closed.