പുന്നയൂർക്കുളം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം : കാപ്പിരിക്കാട് ബീച്ചിലെ അലിയാർ ജുമാ മസ്ജിദ് കടലെടുത്തു

അണ്ടത്തോട്: പെരിയമ്പലം, അണ്ടത്തോട്, കാപ്പിരിക്കാട്, തങ്ങൾപ്പടി ബീച്ചുകളിൽ ശക്തമായ കടലാക്രമണം. കാപ്പിരിക്കാട് ബീച്ചിലെ അലിയാർ ജുമാ മസ്ജിദ് കടലെടുത്തു. ശക്തമായ കുഴിപ്പൻ തിരമാലകളാണ് കരയിലെക്ക് ആഞ്ഞടിക്കുന്നത്. ശനിയാഴ്ച രാത്രിമുതലാണ് കടൽക്ഷോഭം ശക്തമായത്. അലിയാർ പള്ളിയുടെ മിമ്പറും, മിഹ്റാബും, പള്ളിയുടെ സമീപത്തെ കിണറും കടലെടുത്തു. തൊട്ടടുത്തുള്ള ഹിളർ നമസ്ക്കാര പള്ളി ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. സമീപത്തെ വീടുകളും, റോഡും കടലാക്രമണത്തിൽ തകർച്ചയുടെ വക്കിലാണ്. ഇവിടെ മീറ്ററുകളോളം കരഭാഗം കടൽ കവർന്നു.

തങ്ങൾപടി, പെരിയമ്പലം, അണ്ടത്തോട്, അറപ്പ റോഡ് ബീച്ച് എന്നിവിടങ്ങളിലും കടൽക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പെരിയമ്പലം ബീച്ചിലെ ഇൻ്റർലോക്കും, താൽക്കാലിക കടകളും കടലാക്രമണത്തിൽ തകർന്നു. ബീച്ചിന് സമീപം താമസിക്കുന്ന പാലക്കൽ കുഞ്ഞുമുഹമ്മദ്, പാലക്കൽ മൊയ്നു, മുനീർ, ബഷീർ എന്നിവരുടെ വീടുകളിലേക്ക് കടൽകയറി. ബീച്ചിന് സമീപമുള്ള സിനിമാ നടൻ രാമുവിൻ്റെ ഉടമസ്ഥതയിലുള്ള റോസോർട്ടിന്റെ അലങ്കാര മതിൽ കടലാക്രമണത്തിൽ തകർന്നു. പെരിയമ്പലം ബീച്ചിൽ ആഴ്ച്ചകൾക്ക് മുമ്പ് നിർമ്മിച്ച കടൽഭിത്തിയും തകർന്ന് കൊണ്ടിരിക്കുകയാണ്. ഈയിടെ നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്ത പെരിയമ്പലം – അണ്ടത്തോട് തീരദേശ റോഡും കടലാക്രമണ ഭീഷണിയിലാണ്.

Comments are closed.