Header

സാമൂഹ്യക്ഷേമ പെൻഷൻ ഏകീകരണം – വൃദ്ധരും വിധവകളുമായ നൂറുകണക്കിന് പേർ പെൻഷൻ പട്ടികയിൽ നിന്നും പുറത്ത്

ചാവക്കാട് : സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പെൻഷൻ ഏകീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടെ വൃദ്ധരും വിധവകളുമായ നൂറുകണക്കിന് പേർ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും പുറത്തായി. ചാവക്കാട് നഗരസഭയിലുൾപ്പെടെ വർഷങ്ങളായി പെൻഷൻ ലഭിച്ചിരുന്ന നൂറുകണക്കിന് പേർക്ക് ഇനി പെൻഷൻ ലഭിക്കില്ല.

രണ്ടായിരം സ്ക്വയർ ഫീറ്റൊ അതിൽ കൂടുതലോ വലിപ്പമുള്ള വീടുള്ളവർ, വീട്ടിൽ എ സി ഉള്ളവർ, നാലുചക്ര സ്വകാര്യ വാഹനമുള്ളവർ, പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവർ എന്നിവർ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്താകും.

നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും സർവ്വേ പ്രവർത്തനം നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുകഴിഞ്ഞു. പൂർത്തീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് കൗൺസിലർമാർ പരിശോധനക്ക് വിധേയമാക്കിയതിനു ശേഷം അന്തിമ തീരുമാനമാവും.
വർങ്ങളായി പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന നൂറുകണക്കിന് പേർ ഇതോടെ ഗുണഭോക്തൃ പട്ടികയിൽ നിന്നും പുറത്താകും. അടുത്ത സാമ്പത്തിക വർഷം മുതൽ ഇവർക്ക് പെൻഷൻ ലഭിക്കില്ല.

നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവരെ പുതിയ മാനദണ്ഡങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും പുതിയ അപേക്ഷകളിൽ മാത്രം ഈ മാനദണ്ഡങ്ങൾ ബാധകമാക്കാൻ പാടുള്ളൂ എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താറിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.
വിധവകളായിട്ടുള്ള അമ്മമാർ താമസിക്കുന്നത് മക്കളുടെ കൂടെയാണ്. മക്കൾക്ക് നാലുചക്ര വാഹനം ഉണ്ടെങ്കിൽ വിധവയായ അമ്മയെ പെൻഷന് പരിഗണിക്കുന്നില്ല. ഇത്തരം മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

thahani steels

Comments are closed.