Header

ആര്‍ നിഷാന്തിനി തീരദേശ പോലീസ് സ്റ്റേഷന്‍ കെട്ടിടം സന്ദര്‍ശിച്ചു

ചാവക്കാട്: ജില്ലാ പൊലീസ് മേധാവി ആര്‍ നിഷാന്തിനി മുനക്കക്കടവ് അഴിമുഖത്തെ തീരദേശ പോലീസ് സ്റ്റേഷന്‍ കെട്ടിടം സന്ദര്‍ശിച്ചു. സുരക്ഷാ ഭിത്തി നിര്‍മിക്കുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
നിര്‍മ്മാണം പൂര്‍ത്തിയായി വര്‍ഷം കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയില്‍ ഉദ്ഘാടനം നീളുന്ന കടപ്പുറം പഞ്ചായത്തിലെ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍്റെ അടിത്തറക്ക് മുനക്കക്കടവ് പുഴയില്‍ നിന്ന് വേലിയേറ്റത്തില്‍ തിരയിടിച്ചുകയറി നാശമുണ്ടായ വാര്‍ത്തയെ തുടര്‍ന്നാണ് എസ് പി യുടെ സന്ദര്‍ശനം. കെട്ടിടത്തിനു സംരക്ഷണമൊരുക്കാന്‍ തീരത്ത് സുരക്ഷാ ഭിത്തി നിര്‍മ്മിക്കേണ്ടതിനാല്‍ ഇതിനായി ഒരു റിപ്പോര്‍ട്ട് അടിയന്തിരമായി തയ്യാറാക്കാന്‍ അവര്‍ ഹാര്‍ബര്‍ എഞ്ചിനീയര്‍ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
മുനക്കക്കടവ് അഴിമുഖത്ത് നിന്നുള്ള ശക്തമായ വേലിയേറ്റം കാരണം പൊലീസ് സ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെട്ടിടത്തിന്‍്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എസ്.പി വ്യക്തമാക്കി. ചാവക്കാട് മേഖലയില്‍ തീരദേശ പൊലീസിന്‍്റെ സേവനം ലഭ്യമാക്കണമെന്ന നാട്ടുകാരുടെ പതിറ്റാണ്ടുകളുടെ ആവശ്യത്തില്‍ ജനപ്രതിനിധികളുടെ നിരന്തര പരിശ്രമത്തിന്‍്റെ ഭാഗമായാണ് കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് ഹാര്‍ബറിനു തെക്ക് ഭാഗത്തായി ചേറ്റുവ പുഴയുടെ തീരത്ത് തീരദേശ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിച്ചത്. ജില്ലയിലെ രണ്ടാമത്തെ തീരദേശ പൊലീസ് സ്റ്റേഷനാണ് ഇവിടെ തുടങ്ങുന്നത്. കൊടുങ്ങല്ലൂര്‍ അഴിക്കോടുള്ള തീരദേശ പോലീസ് സ്റ്റേഷനാണ് നേരത്തെയുള്ളത്. ഇതിന്‍്റെ മാതൃകയിലാണ് മുനക്കക്കടവിലും പൊലീസ് സ്റ്റേഷന്‍ പണിതത്.
48 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിനുള്ള ഭൂമി ചേറ്റുവ സ്വദേശി സൗജന്യമായാണ് നല്‍കിയത്. സംസ്ഥാന തുറമുഖ വകുപ്പിന്‍റെ മേല്‍ നോട്ടത്തില്‍ പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മ്മാണ ചുമതല. കെട്ടിടത്തിലേക്കുള്ള ഗതാഗത സൗകര്യവും വെള്ളം, വെളിച്ചം, സ്പീഡ് ബോട്ട് തുടങ്ങിയ സൗകര്യമൊരുക്കാന്‍ വൈകിയതാണ് കെട്ടിടോദ്ഘാടനം അനിശ്ചിതത്വത്തിലായത് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ട് ജെട്ടി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ച് തീരദേശ പൊലീസ് സി.ഐ സുധീരന്‍ എസ്.പിക്ക് വിശദീകരിച്ചുകൊടുത്തു. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ പ്രോജക്ട് എന്‍ജിനീയര്‍ എ.എന്‍ ജബാര്‍, ഹാര്‍ബര്‍ അസി.എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.വി. പാവന, ഹാര്‍ബര്‍ എ.ഇ.സാറാമ്മ, ഓവര്‍സിയര്‍ രമ, കടപ്പുറം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി.എ.അഷ്ക്കറലി എന്നിവരും എസ്.പിക്കൊപ്പം ഉണ്ടായിരുന്നു.

thahani steels

Comments are closed.