Header

പ്രവാസി ക്ഷേമത്തിനായി വകയിരുത്തിയ തുക അപര്യാപ്തം

സാധാരണക്കാരനെ മറന്ന ബജറ്റ്

ചാവക്കാട് : കൂടിയ എക്‌സൈസ് നികുതിക്കു പുറമെ ഇന്ധന സെസ്സ് കൂടി ഏർപ്പെടുത്താനുള്ള സംസ്ഥാന ബജറ്റ് നിർദ്ദേശം, വിലക്കയറ്റം സാർവ്വത്രികമാക്കുമെന്നും ഭൂമിയുടെ ന്യായവില 20-30 ശതമാനം കൂട്ടുന്നത് ഒരുതുണ്ട് ഭൂമി എന്ന സാധാരണക്കാരന്റെ സ്വപ്നത്തിന്മേൽ കനൽകോരിയിടുന്ന നടപടിയാണെന്നും ധൂർത്തിന്റെ ബാക്കിപത്രമായേ നികുതി വർദ്ധനയെ കാണാനാവൂവെന്നും പ്രവാസി കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ.
അതേസമയം പ്രവാസി ക്ഷേമത്തിനായി വകയിരുത്തിയ തുക തികച്ചും അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു രൂപ പോലും പ്രവാസി ക്ഷേമത്തിനായി വകയിരുത്താത്ത കേന്ദ്ര ബജിറ്റുമായി തുലനം ചെയ്യുമ്പോൾ, 15കോടി കോർപ്പസ് ഫണ്ടിലൂടെ എയർ ടിക്കറ്റ് നിരക്ക് കുറക്കുവാനും തിരിച്ചു വന്ന പ്രവാസികൾക്കായി 100 പ്രവൃത്തി ദിനങ്ങൾ പദ്ധതി ആവിഷ്കരിച്ചതും സാന്ത്വന പദ്ധതി വിഹിതം വർദ്ധിപ്പിച്ചതും കേന്ദ്രം നിർത്തലാക്കിയ ന്യൂനപക്ഷ സ്കോളർഷിപ്പ് സംസ്ഥാനം ഏർപ്പെ ടുത്തുന്നതും ശ്ലാഘനീയമാണെന്നും ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു. സാംസ്കാരിക പരിപാടികൾക്ക് നേരിട്ട് തുക വകയിരുത്തിയത് അഭിനന്ദനമർഹിക്കുമ്പോഴും മാലിന്യനിർമ്മാർജ്ജനത്തിന് സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നതിനായി നടപടി ഒന്നുമില്ലെന്നത് കാണാതിരുന്നു കൂടെന്നും “ഗെയ്ൽ” സമർപ്പിച്ച പദ്ധതിയെക്കുറിച്ച് പൊതു സമൂഹം ചർച്ച ചെയ്യണമെന്നും പട്ടണങ്ങളിൽ ആധുനിക രീതിയിലുള്ള ശൗചാലയങ്ങൾ ഉറപ്പുവരുത്തിയാലേ ആഭ്യന്തര ടൂറിസം വികസനത്തിന് ഗതിവേഗം കൈവരൂവെന്നും ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു.

thahani steels

Comments are closed.